Sunday, April 29, 2007

മാറു 23, 1993

കാലത്തേ ക്ലാസില്‍ പോയി.

രശ്മിയുടെ കല്യാണമായിട്ട് അവള്‍ ആണ്‍പിള്ളാരെ ആരെയും അറിയിച്ചില്ല. ആരോടു പറഞ്ഞാലും എന്നോട് പറയരുത് എന്ന് ഉമയോട് പ്രത്യേകം പറഞ്ഞതായും കേട്ടു.

അത് കേട്ടിട്ട് എന്റെ ഹൃദയം ചുരുങ്ങുകയും മടങ്ങുകയും ചെയ്തു. ഒടിയാനും പോയി. കാരണം, രശ്മി കാണാന്‍ കളറുണ്ട്. മുടിക്ക് നല്ല നീട്ടവുമുണ്ട് എന്നതല്ലായിരുന്നു. എനിക്ക് അവളോട് ഒരു അമ്മായിയുടേ മോള്‍ ഫീ‍ലിങ്ങായിരുന്നു. അതാ.

‘ഡീ രശ്മീ.. നീ മലയാളിയാണെന്ന് ആരും വിശ്വസിക്കില്ല. കണ്ടാല്‍ നേപ്പാളിക്ക് കൊറിയക്കാരിയിലുണ്ടായ ക്ടാവിനെ പോലെയേ തോന്നൂ കേട്ടോ‘ എന്നൊരു ഡയലോഗ് എന്നോ തമാശക്ക് പറഞ്ഞുവെന്നതൊഴിച്ചാല്‍ ഞാനവളെ ഒരിക്കലും കളിയാക്കിയിട്ടില്ല.

തന്നെയുമല്ല, അവള്‍ എനിക്ക് നിശാഗന്ധിയുടെ ഒരു ഇലയും രണ്ട് ഒണക്ക മൊസോണ്ട കൊമ്പും തന്നതിന് പരിഹാരമായി ഞാന്‍ നല്ല പുഷ്ടിഗുണമുള്ള എവര്‍ ഗ്രീന്റെ‍ രണ്ട് തയ്യും, ആനച്ചെവി ചെടിയുടെ തൈ മൂന്നണ്ണവും (അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒന്നിന് പതിഞ്ച് രൂപ വിലയുള്ളത്!) ഫ്രീയായി കൊടുത്തിട്ടുമുണ്ട്.

ആ അവളെന്നെ പറ്റി ഇങ്ങിനെയൊരു അഭിപ്രായം പറയുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.

അവളുടെ ചമ്മിയ നേപ്പാളി മുഖത്തിന്റെ ക്ലോസപ്പ് കണ്ടിട്ടേ ഇനി എന്തുമുള്ളൂ എന്ന അഭിപ്രായം പൊതുവായിരുന്നു.

കേയാര്‍ വെസത്സില്‍ നിന്ന് 12.50 ന്റെ ഒരു അലൂമിനീയം പൂട്ടും കുറ്റി വിത്ത് കുടം വാങ്ങി, അത് വാഷിങ്ങ് മെഷിന്‍ പാക്ക് ചെയ്യുമ്പോലെ പാക്ക് ചെയ്പിച്ചു. ആ‍ ഐഡിയ മാത്തന്റെയായിരുന്നു.

അങ്ങിനെ പതിനൊന്ന് പേര്‍ കൂടി, മൂന്ന് ഓട്ടൊയുമായി വാഷിങ്ങ് മെഷീനുമായി അവളുടെ വീട്ടില്‍ പോയി.

19 വയസ്സുള്ള ഒരു പെണ്‍കുട്ടി ഇത്രക്കും ചമ്മി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.

അവിടെ നിന്ന് ഒന്നും കഴിച്ചില്ല. നാളെ, കല്യാണത്തിന് വരാന്‍ ടൈമുണ്ടാകില്ല. ക്ഷമിക്കണം. എന്ന് പറഞ്ഞ് ഞങ്ങള്‍ തിരിച്ച് പോന്നു. അങ്ങിനെ ഡീസന്റായി പ്രതികാരം ചെയ്തു. എന്തൊരു സാറ്റിസ്‌ഫാക്ഷന്‍!!

ഇന്ന് സൈനുവിന് ഒരു കത്തെയച്ചിരുന്നു.

എണീറ്റത്: 6 മണി
കിടന്നത്: .....

13 comments:

ദുര്‍ബലന്‍ said...

എണീറ്റത്: 6 മണി
കിടന്നത്: .....


സമര്‍പ്പണം: ഗന്ധര്‍വ്വന്‍ ജി ക്ക്.

(ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല. എന്റെ വീട് ആലുവായില്‍ ആണ്. ആലുവായില്‍ ഷണ്മുഖന്‍ എന്ന് കേട്ടിട്ടില്ലേ?)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പില്‍ക്കാലത്ത് അതേ വാഷിങ് മെഷീന്‍ ദുര്‍ബല്‍ജിയുടെ കല്യാണത്തിന് മാത്തനും കൂട്ടുകാരും കൊണ്ടുതന്നു ന്നു പറേണത് വെറും പച്ചക്കള്ളം...

ഗന്ധര്‍വ്വന്‍ said...

ആലുവായില്‍ ഷന്മുഖന്‍
പഴനിയില്‍ അറുമുഖന്‍
ഭക്തര്‍ക്ക്‌ കാര്‍ത്തികേയന്‍
കാവടിയാട്ടത്തില്‍ വേലായുധന്‍
വെട്രിവേല്‍, വേല്‍ മുരുകന്‍,
ആണ്ടവന്‍, സുബ്രമണ്യന്‍
മയില്വാഹനന്‍,
ദളപതി,
അങ്ങിനെ എത്രയെത്രപേര്‍.
അതുകൊണ്ട്‌ കൊടകരയിലും അങ്ങക്കൊരു അമ്പലമുണ്ടെന്ന്‌ വിവക്ഷ.

മുണ്ടനം ചെയ്യപ്പെട്ട ശിരസ്സില്‍ കളഭംചാര്‍ത്തി..
വേല്‍ മുരുക ഹരോ ഹര വേലായുധ ഹരോഹര..

അങ്ങയുടെ പുരാണം ഇറാഖില്‍, ദില്ലിയില്‍, ബാംഗ്ലൂരില്‍,അമേരികയില്‍..
റഷ്യയില്‍ മണലാരണ്യങ്ങളില്‍, മനസ്സുകളില്‍ കീര്‍ത്തിക്കപ്പെടുന്നു.

പുരാണ പുസ്തകം കറന്റടിക്കുന്നു.അങ്ങിനെ ജഗദധിശയങ്ങളായ
എന്തെല്ലാം ലീലകള്‍(ആ ലീലയല്ല).

ഒരിക്കല്‍ ചെമ്പകപ്പൂവെടുത്തതിന്‌ ആ തടിയന്റെ കരണത്തടിക്കും എന്നെനിക്ക്‌
ഒരാള്‍ വശം ഭീഷണി തന്നവള്‍, ഹിപ്പിയിലെ വരികള്‍ സുഹൃത്തിനെഴുതി
ആകര്‍ഷിച്ചപ്പോള്‍ കൂട്ടു നില്‍ക്കേണ്ട ഗതികേടിനേക്കാള്‍ വലുതോ ദുര്‍ബ്ബല
കല്യാണം വിളിക്കാത്തത്‌.

പോട്ടെ വള്ളിയമ്മ പോയാല്‍ കാര്‍ത്യായനി എന്നല്ലെ ഷന്മുഖ മതം.

വേല്‍മുരുക ഹരോഹര.

സമര്‍പ്പണം ഏറ്റുവാങ്ങാന്‍ അര്‍ഹതയില്ലെങ്കിലും സ്വീകരിക്കുന്നു.
(ഉള്ളില്‍ പുട്ടുംകുടമായാലും വാഷിങ്മഷിനേക്കാള്‍ മൂല്യത്തില്‍ എടുക്കുന്നു)

kaithamullu - കൈതമുള്ള് said...

ങും, ന്വെറുതേ പറേന്നതാ ചാത്താ!
ദുര്‍ബലന്‍ വിചാരിച്ചത് അത് വാഷിംഗ് മെഷീനാന്നാ.(പ്രചരിപ്പിച്ചതും) പക്ഷേ അത് കരിങ്കല്ലിന്റെ ഒരു ചെറിയ ഇടികല്ലും കുഴയുമായിരുന്നു!

ഏറനാടന്‍ said...

ആ അലക്കുമെഷ്യന്‍ പൊടിപിടിച്ച്‌ ഗതകാലസ്മരണകള്‍ അയവിറക്കി ഏമ്പക്കമിട്ട്‌ അവിടെതന്നെയുണ്ട്‌ ചാത്താ.. ഞാന്‍ കണ്ടതാ. എടുത്തില്ല. ഇനി മോഷ്‌ടിക്കില്ല എന്ന്‌ അന്ന്‌ ഒന്നാം തരത്തിലേ ശപഥമിട്ടതാ.. അല്ലേ എന്റെ ദുര്‍ബലാ..

സൂര്യോദയം said...

ദുര്‍ബല്‍..... നേപ്പാളി കൊറിയ കോമ്പിനേഷന്‍ കൊള്ളാം (തള്ളയ്ക്കും തന്തയ്ക്കും ഒരേ സമയം വിളിക്കാനായല്ലോ) :-)

പിന്നെ, പെട്ടി ഓട്ടോയില്‍ കൊണ്ടുപോയി എന്ന് പറയുന്നത്‌ വിശ്വസിക്കാന്‍ പ്രയാസം...(ഒരു പെട്ടി ഓട്ടോയില്‍ എല്ലാരും കൂടി പോയിട്ടുണ്ടാവും അല്ലേ...) വരവ്‌ ചെലവ്‌ കണക്ക്‌ കണ്ടില്ല, അതോണ്ട്‌ പറഞ്ഞതാ.... ;-)

കുതിരവട്ടന്‍ | kuthiravattan said...

:-)

അഗ്രജന്‍ said...

പുട്ടുകുറ്റി!... അതിത്തിരി കടുപ്പായീട്ടോ :)

ദുഷ്ടന്മാര്‍ :)

ശാലിനി said...

ദുര്‍ജി, ഈ ചെടികളുടെ പേരൊക്കെ ഇത്രയും വിശദമായി ആ ഡയറിയില്‍ എഴുതിയിരുന്നോ?

Pramod.KM said...

ദുറ്ബലേട്ടാ..നല്ല എഴുത്ത്.പക്ഷെ...
“ഡീ രശ്മീ.. നീ മലയാളിയാണെന്ന് ആരും വിശ്വസിക്കില്ല. കണ്ടാല്‍ നേപ്പാളിക്ക് കൊറിയക്കാരിയിലുണ്ടായ ക്ടാവിനെ പോലെയേ തോന്നൂ കേട്ടോ‘ എന്നൊരു ഡയലോഗ് എന്നോ തമാശക്ക് പറഞ്ഞുവെന്നതൊഴിച്ചാല്‍ ഞാനവളെ ഒരിക്കലും കളിയാക്കിയിട്ടില്ല“.ഹഹഹ്
നേപ്പാളിയുടെ കഥ എനിക്കറിയില്ല.കൊറിയക്കാരികളെക്കുറിച്ച് ചുപ് രഹോ.ഒന്നു വന്നു കണ്ട് നോക്ക് ചേട്ടാ...ആപ്പീസ് പൂട്ടിപ്പോകും.ഹഹ

ഗന്ധര്‍വ്വന്‍ said...

നേപ്പാളി എവറെസ്റ്റ്‌ കയ്റ്റുമ്പോള്‍
കൊറിയാക്കാരി സിയോളിലെ അമ്പര ചുമ്പികളാകുന്നു.

നെപ്പാളില്‍ നാം മ്യാവോ യീസ്റ്റെന്ന്‌ കേള്‍ക്കുന്നു
കൊറിയായില്‍ നാം വട കൊറിയ എന്ന്‌ കേള്‍ക്കുന്നു.

നേപ്പാളിക്ക്‌ മൂക്കില്ല കണ്ണില്ല

കൊറിയക്ക്‌ മാപ്പില്ല (ഇങ്ങിനെ ഒരു ചൊറിച്ച്‌ മല്ല്‌ കേട്ടിട്ടുണ്ട്‌)

ഇതുരണ്ടും മാറില്ല.

പിന്നെ ബേസിക്കലി ഇതെല്ലാം ചീനമുളകുകള്‍ തന്നെ. എരിയും
മംഗോളുകള്‍ --

Manu said...

എനിക്ക് അവളോട് ഒരു അമ്മായിയുടേ മോള്‍ ഫീ‍ലിങ്ങായിരുന്നു.,,,

എല്ലാ ഇന്ത്യക്കാരികളും എന്റെ അമ്മായിയുടേ മക്കളാകുന്നു എന്നായിരുന്നു മൊത്തത്തില്‍ ഒരു ലൈന്‍ ..അല്ലേ ദുര്‍ബല്‍ജി

കസറീട്ടിണ്ട്... എനിക്ക്ൊന്നു രണ്‍റ്റ്ദിവസത്തെ കുറിപ്പു കണ്ടില്ല പോയി വായിക്കട്ടെ

Siju | സിജു said...

:-)