Saturday, August 18, 2007

മെയ് 6, 1993

ഇന്നലെ ഇടപ്പള്ളിപ്പെരുന്നാളിന് പോയിട്ട് ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് വന്ന് കിടന്നത്. അതോണ്ട് എണീക്കാന്‍ ലേയ്റ്റായി.

കാലത്ത് ഡ്രൈവിങ്ങിന് പോയി. പേരാമ്പ്ര സൈഡിലേക്കാണിന്ന് ഓടിച്ചത്. ഇപ്പോള്‍ വണ്ടി അങ്ങോട്ടും ഇങ്ങോട്ട് പോകുമ്പോള്‍ മനസ്സിലാവുന്നൊക്കെയുണ്ട്. മുന്നത്തെ പോലെയല്ല.

റോഡിന്റെ ഇടത് ഭാഗത്തുകൂടെ നേരെ വണ്ടി ഓടിക്കാന്‍ നമുക്ക് ന്യായമായും അധികാരമുണ്ടെന്നും എതിരേ വണ്ടികള്‍ കയറി വരുമ്പോള്‍ പേടിച്ച് സൈഡിലേക്കിറക്കേണ്ട യാതൊരു ആ‍വശ്യമില്ലെന്നും മാഷ് പറഞ്ഞു. പകരം, ഹോണ്‍ അടിച്ചും ഡിപ്പടിച്ചും അവന്മാരെ വിരട്ടണം ത്രേ!

പേടിയുണ്ടായിട്ടൊന്നുമല്ല, പക്ഷെ തമിഴന്‍ ലോറിയും ഫാസ്റ്റ് പാ‍സഞ്ചറും ഓവര്‍ട്ടേക്ക് ചെയ്ത് നമ്മുടെ നേരെ വരണ ആ വരവു കാണുമ്പോള്‍ അന്തപ്രാണന്‍ കത്തി ഓട്ടോമാറ്റിക്കായി വണ്ടി സൈഡിലേക്കിറങ്ങിപ്പോണതാ മാഷേ എന്ന് ഞാന്‍ പ്രതിവചിച്ചു.

പിന്നെ ഇറച്ചിയില്‍ മണ്ണായി കിടക്കാന്‍ കണ്ടിടത്തോളം വല്യ എയിമൊന്നുമില്ല. തന്നെയുമല്ല, ഞാന്‍ ചത്താല്‍ നമ്മുടെ ലൊക്കാലിറ്റിയിലുള്ള പെണ്‍കുട്ടികളെ മുഴുവന്‍ പിന്നെ ആരു കെട്ടും??

ഡ്രൈവിങ്ങ് കഴിഞ്ഞുവന്ന്, കഞ്ഞികുടികഴിഞ്ഞ് നേരെ പാടത്തേക്ക് പോയി.

തോട്ടുവരമ്പത്തെ വല്യ കണ്ടം മൊത്തം കളച്ച് കഴിച്ചു. സതീശന്റെ കണ്ടത്തിന്റെ സൈഡില്‍ത്തെ മാത്രേ ബുദ്ധിമുട്ടുള്ളൂ. അത് വല്ല, സ്കൈയില്‍ ചെരിച്ച് വച്ച കനത്തിലാ അവന്‍ ചെത്തി വച്ചേക്കുക. പറഞ്ഞിട്ട് കാര്യമില്ല. ‘നഖം കൊണ്ട് ചോറുണ്ടാ വയറ് നിറയില്ല’ മനസ്സിലാവണ്ടേ? പാവം!

ഇന്ന് ചേച്ചി വരണ കാരണം, ആട്ടെര്‍‌ച്ചിയായിരുന്നു‍ കൂട്ടാന്. അതോണ്ട് വരമ്പുകള വേഗം തീര്‍ന്നു. ഒരുമണിയാവുമ്പോഴേക്കും ഒരു കണ്ടം ഫിനിഷ് ചെയ്ത് കയ്യും കാലും തേച്ചെഴുകി നമ്മള്‍ വീട്ടിലെത്തി.

ചേച്ചി വന്നപ്പോള്‍ ജയ ബേക്കറിയില്‍ നിന്ന് ആറ്‌ ജിലേബിയും ആറ്‌ ലഡുവും വാങ്ങി കൊണ്ടു വന്നിരുന്നു.

നാലുമണിക്ക് ചായക്ക് കടിയായി അടുക്കളഭാഗത്തിരുന്ന് ഈരണ്ടെ‌ണ്ണം വീതമേ കഴിച്ചുള്ളൂ.. പക്ഷെ, വൈന്നാരമായപ്പോഴേക്കും ആകെ മൊത്തം ഒരു മന്ദത‍ ബാധിച്ചു. ഇന്നലത്തെ ഉറക്കവും ബാക്കിയുണ്ടല്ലോ? അതുകൊണ്ട് രാത്രി സഞ്ചാരത്തിന് പോയില്ല. വേഗം വന്ന് കിടന്നു.

എണീറ്റത്: 8:40 ന്
കിടന്നത്: 9:25 ന്

14 comments:

RR said...

:)

മൂര്‍ത്തി said...

വായിച്ചു..:)
qw_er_ty

കലേഷ് കുമാര്‍ said...

എഴുത്തിലെ ആ ഇന്നസന്‍സ് ഇഷ്ടപ്പെട്ടു!
അതാണിതിന്റെ വിജയം!

സ്‌റ്റെല്ലൂസ്‌ formerly known asതരികിട said...

""പേടിയുണ്ടായിട്ടൊന്നുമല്ല, പക്ഷെ തമിഴന്‍ ലോറിയും ഫാസ്റ്റ് പാ‍സഞ്ചറും ഓവര്‍ട്ടേക്ക് ചെയ്ത് നമ്മുടെ നേരെ വരണ ആ വരവു കാണുമ്പോള്‍ അന്തപ്രാണന്‍ കത്തി ഓട്ടോമാറ്റിക്കായി വണ്ടി സൈഡിലേക്കിറങ്ങിപ്പോണതാ മാഷേ എന്ന് ഞാന്‍ പ്രതിവചിച്ചു. ""
ee dialog ADIPOLI......

SAJAN | സാജന്‍ said...

എനിക്കൊന്നും ക്വൊട്ട് ചെയ്യാന്‍ കഴിയുന്നില്ല ഇതു പോലൊരു എഴുത്ത്, തുടക്കം മുതല്‍ ഒടുക്കം വരെ ഇങ്ങനെ എങ്ങനെ യെഴുതുന്നു ദുര്‍ബലാ, താങ്കള്‍ അപൂര്‍വമായെ എഴുതാറുള്ളൂ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വിഷമമാവുന്നു, കഴിവുകളെ ഇങ്ങനെ കുഴിച്ച് മൂടി നടന്നോ ഒരിക്കല്‍ പരിതപിക്കേണ്ടി വരും:(

ദിവ (എമ്മാനുവല്‍) said...

:-)

വേണു venu said...

:}

അഗ്രജന്‍ said...

ആ മാഷാള് ശരിയല്ല മാഷെ...!

സതീശ് മാക്കോത്ത് | sathees makkoth said...

എഴുത്തിന്റെ ഒഴുക്ക് കിടിലന്‍.ദുര്‍ബലാ കീപ് ഇറ്റ് അപ്.

കരീം മാഷ്‌ said...

ആ വരമ്പുകള മനസ്സില്‍ തട്ടി.
സ്കൂളിലേക്കു പോകുന്ന വഴി എനിക്കുമുണ്ടായിരുന്നു ട്രപ്പീസു കളിക്കാന്‍ ഒരു നടവരമ്പ്‌.
പാരമ്പര്യശത്രുക്കളുടെ കണ്ടത്തിനിടക്കുള്ള ഈ വരമ്പു ചെത്തിയെടുത്തവര്‍, തറവാട്ടിലെ വല്യുമ്മ ഒരു കിലോ ഹലുവ കൊണ്ടു 30 ആളുകള്‍ക്കു ഓഹരിവെക്കുമ്പോള്‍ വരുന്ന കനത്തിലാവും.
പോരാത്തതിനു കളപറിച്ചു വര്‍മ്പിലിടുന്നതു ചീഞ്ഞു നല്ല വഴുവഴുക്കന്‍ .
ഒരു ദിവസം മൂന്നു വട്ടം വള്ളി ഇക്കര്‍ മാറിയാലും അവസാനം സ്കൂളിലെത്തുമ്പോള്‍ പാടത്തു വീണ ചളി കൂടെയുണ്ടാവും.

Anonymous said...

vishala, pathivupole super!!!!

Manu said...

ഞാന്‍ ചത്താല്‍ നമ്മുടെ ലൊക്കാലിറ്റിയിലുള്ള പെണ്‍കുട്ടികളെ മുഴുവന്‍ പിന്നെ ആരു കെട്ടും??
ആ ഒരു ചിന്തയൊള്ളതു നന്നായി ..ഹ ഹ ഹ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: RR ഇങ്ങനെ ആദ്യമെത്തുന്നതിന്റെ രഹസ്യമെന്താ?

ചിന്നന്‍ said...

"നാലുമണിക്ക് ചായക്ക് കടിയായി അടുക്കളഭാഗത്തിരുന്ന് ഈരണ്ടെ‌ണ്ണം വീതമേ കഴിച്ചുള്ളൂ.. പക്ഷെ, വൈന്നാരമായപ്പോഴേക്കും ആകെ മൊത്തം ഒരു മന്ദത‍ ബാധിച്ചു."

എന്റിഷ്ട ആരായ്യലും മന്ദത‍ ബാധിക്കും, കലക്കി കടുകു വരുതു