Monday, August 20, 2007

മെയ് 7, 1993

കാലത്ത് അളിയന്റെ ഫോണ്‍ വരുമെന്ന് പറഞ്ഞതുകൊണ്ട്, എരേക്കത്ത് പോയി കുറേ നേരം വെയ്റ്റ് ചെയ്ത് ചേടത്തിയമ്മ തന്ന ഇഢലിയും ചായയും കുടിച്ച് തിരിച്ച് പോന്നു. അവരുടെ നെല്ലുകുത്തു കമ്പനിയിലെ കട്ടിത്ലാസില്‍ കയറിനിന്ന് വെയ്റ്റും നോക്കി. 72 കിലോ!

അവര്‍ വല്യ നായന്മാരും നമ്മുടെ സെറ്റപ്പ് വച്ച് നോക്കുമ്പോള്‍ വലിയ പണക്കാരുമൊക്കെയാണെങ്കിലും ചേടത്തിയമ്മക്കും മേനോനും നമ്മളെ വല്യ സ്‌നേഹമാണ്. എനിക്കും.

ഡ്രൈവിങ്ങിന് പോയി. പുതുക്കാട് സൈഡിലേക്കാ ഇന്ന് വണ്ടിയോടിച്ചത്. പൊതുവെ സമാധാനപരമായിരുന്നു. മാഷ് ചീത്തയൊന്നും പറഞ്ഞില്ല. ഇന്ന് ചീത്ത പറയാന്‍ വന്നെങ്കില്‍ അങ്ങേരെന്നെകൊണ്ട് തെറി പറയിച്ചേനിരുന്നു. ചില നേരത്ത് ഒരു മൊശകോടന്‍ സ്വഭാവമാണ് ആളുടെ. ഞാന്‍ പിന്നെ വേണ്ടാന്ന് വച്ചിട്ടാ. സംഗതി നമ്മള്‍ അത്യാവശ്യത്തിന് ഡീസന്റാണ്. പക്ഷെ, മെക്കട്ട് കയറാന്‍ വന്നാല്‍ പ്രായമുണ്ടെന്നൊന്നും നോക്കില്ല. നമുക്ക് മര്യാദക്ക് വണ്ടിയോടിക്കാനറിയുമെങ്കില്‍ അങ്ങേരുടെ അടുത്ത് പോണോ???

ഇന്നാളൊരു ദിവസം ഞാനങ്ങിനെ വളരെ കംഫര്‍ട്ടബിളായി വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍,

“നിന്റെ കണ്ണില്‍ മത്ത കുത്തിയേക്കാണോ.. ഇത്രേം വല്യ ആ വണ്ടിയുടെ നെഞ്ചെത്തേക്ക് കയറ്റാനെന്ന്“ പറഞ്ഞ് സ്റ്റീയറിങ്ങ് പിടിച്ചൊരു ഒറ്റ തിരി!

എനിക്കങ്ങ് ശരിക്കും കെലുത്ത് വന്നതായിരുന്നു. പിന്നെ, ‘ഹൈവേയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് 4 മരണം‘ എന്നൊരു ന്യൂസ് ഉണ്ടാവാതെ കാത്ത ആളല്ലേ എന്ന് കരുതി ഞാനങ്ങ് ക്ഷമിച്ചു.

പോണവഴിക്ക് ഊരുക്ക് ചരക്കുമണി മഞ്ചിതയും നിതയും വര്‍ത്താനോം പറഞ്ഞ് റോഡ് സൈഡിലൂടെ പോണത് കുളത്തൂര്‍ വച്ച് കണ്ടു. തലവെട്ടിച്ച് നോക്കാന്‍ നിന്നാല്‍ വണ്ടി പാടത്തേക്ക് പോകും. അല്ലെങ്കില്‍ ‘ഞാന്‍ വണ്ടിയോടിക്കണത് കണ്ട്രീ...’ എന്ന റോളില്‍ ഒന്ന് നോക്കാമായിരുന്നു. ഇമേജ് കുത്തനെ കൂടുകയും ചെയ്‌തേനെ!

ഇന്ന് പാടത്ത് ട്രാക്ടര്‍ അടിച്ചു. 40 മിനിറ്റ്. ശിവരാമേട്ടന്റെ ജാംബവാന്റെ കാലത്തുള്ള വണ്ടിയാ ഇത്തവണ ഇറങ്ങിയത്. “ശിവരാമേട്ടന്റെ ട്രാക്റ്ററിന് പഴയ പിക്കപ്പില്ല“ എന്ന്‍ കൊയ്ത്തുകാരി പെണ്ണുങ്ങള് പറയന്നത് കേട്ടല്ലോ. ശരിയാണോ? എന്ന് ചോദിച്ചപ്പോള്‍ ‘വിളഞ്ഞ കണ്ടത്തിലേക്ക് തേവല്ലേ ഡാ മോനേ‘ എന്ന് പറഞ്ഞ് എന്നെ ഒരു ചെളിക്കട്ട എടുത്ത് പതുക്കെ വീക്കി.
ആള്‍ അങ്ങിനെയൊന്നും തെറി പറയണ കൂട്ടത്തിലല്ല. പാവമാ. എല്ലാതരക്കാരുമായും ഭയങ്കര കമ്പനിയാണ്.

പാടത്ത് നിന്ന് തിരിച്ച് വരുമ്പോള്‍ ഇന്നൊരു കോഴിക്കുഞ്ഞിനെ കളഞ്ഞ് കിട്ടി. കാക്കകൊത്തി പറന്നപ്പോള്‍ വീണുകിട്ടിയതാ. കുട്ടിക്ക് ഗുരുതരമായി പരിക്കുണ്ട്. ഞാന്‍ കൊണ്ടുപോയി അത്യാഹിത വിഭാഗത്തില്‍ ഫസ്റ്റ് എയിഡ് കൊടുത്തുകൊണ്ടിരിക്കുന്നു. മീന്‍സ്, വിറകുപുരയില്‍ മാനാങ്കുട്ട കൊണ്ട് മൂടിയിട്ടിരിക്കുന്നു.

രാത്രി ഈക്കെയുടെ കൂടെ തേവര്‍മകന്‍ കാണാന്‍ പോയി. സെക്കന്‍റ്റിന്.

ഏണീറ്റത്: 6:00
കിടന്നത്: 1:40

(ഡയറിയെഴുത്തില്‍ നിന്ന്, ഡയറി പറയലിലേക്ക് മാറുന്നു എഴുതി വരുമ്പോള്‍. ആദ്യമാദ്യം ഏസ് ഇറ്റ് ഈസ് എഴുതിയിരുന്നെങ്കില്‍, ഇപ്പോള്‍ കുറച്ച് പൊലിപ്പിക്കുന്നുണ്ട്. ലക്ഷ്യം, ഓര്‍മ്മകളുടെ ഷെയറിങ്ങ് ആയതുകൊണ്ട്, അഭിപ്രായങ്ങള്‍ മാനിക്കുന്നതായിരിക്കും)

10 comments:

Rajeesh || നമ്പ്യാര്‍ said...

ഠേ.... !!! ഠേങ്ങ !
അങ്ങട് പൊലിയട്ടെ മാഷേ....

കുട്ടന്‍സ്‌ | S.i.j.i.t.h said...

ദുര്‍ബ്ബലേട്ടാ..

:)

ഒരു സ്ഥിരം വായനക്കാരന്‍

Manu said...

ആ സാറിനെ തെറിപറയാതെ വിട്ടത് നന്നായി :)

ഓഫ്: പറച്ചിലിനാസുഖം ;)

കുഞ്ഞന്‍ said...

ദുര്‍ബ്ബലേട്ടാ..

ആളൊരു ദീനാനുകമ്പനാണല്ലൊ.. അങിനെയുള്ളവര്‍ക്കേ മറ്റു ജീവജാലങ്ങളോടും സഹാനൂഭൂതിയുണ്ടകൂ..കോഴികുഞ്ഞ് വളര്‍ന്നു ചുറ്റുവട്ടത്തെ പൂവാലന്മാരെ വട്ടം കറക്കിയൊ?

RR said...

കുറച്ചൊക്കെ പൊലിപ്പിച്ചെന്നു വെച്ച് ഒരു കുഴപ്പവുമില്ല :)

Anonymous said...

vihala.....namichu!!!!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “ 72 കിലോ” വെറും 72 കിലോ!!!!

ശ്രീ said...

കോഴിക്കുഞ്ഞിന്റെ കാര്യം അങ്ങു പിടിച്ചൂ!
:)

ബയാന്‍ said...

എങ്ങിനെ എഴുതിയാലും വായിക്കാന്‍ എന്താ ഗുമ്മ്.

Murali Menon (മുരളി മേനോന്‍) said...

സാറിന്റെ അടുത്ത് ഡ്രൈവിംഗ് പഠിക്കുവാന്‍ പോകുന്നതു വായിച്ച് എനിക്ക് “യാത്രക്കാരുടെ ശ്രദ്ധക്ക്” എന്ന ചിത്രത്തില്‍ ഇന്നസെന്റിന്റെ അടുത്ത് ഡ്രൈവിംഗ് പഠിക്കുന്ന കാര്‍ന്നോരെ ഓര്‍മ്മ വന്നു.