Wednesday, August 29, 2007

മെയ് 9, 1993

കാലത്ത് പുത്തുക്കാവില്‍ പോയി.

വഴിക്ക്, ആ ഷെല്‍ബിയുടെ വീടിന്റെ അടുത്തുള്ള ക്ടാവിനെ കണ്ടു. മാപ്ലമാരാ. ഭയങ്കര പാവപ്പെട്ട വീട്ടിലെയാ. ആ ഏരിയയില്‍ ഒറ്റ ഓലവീടേ ഉള്ളൂ. അതവള്‍ടെയാ. അവളൊക്കെ കുറച്ച് കാശുള്ള വീട്ടിലെയാണെങ്കില്‍ നല്ല ചെങ്കല്ല്‌ കളര്‍ ചൂരിദാറും പൌഡറും നല്ല പൊട്ടും കുത്തി നല്ല മാച്ചിങ്ങായ വളയും ചെരുപ്പും ഒക്കെ ഇട്ട് നടന്നിരുന്നെങ്കില്‍... പെണ്ണില്‍ പെണ്ണ് കൊതിച്ചേനിരുന്നു. പക്ഷെ, എന്ത് ചെയ്യാം . കാര്‍ന്നോര് പോരാ. എന്നുംണ്ട് ഒരു ഇളം നീല ജാക്കറ്റും പാവാടയും.

ഇന്ന് നമ്മളയിലേ പോകുമ്പോള്‍ ക്ടാവ് പാത്രം മോറായിരുന്നു. എനിക്കാ ഏരിയയിലെത്തിയാ പിന്നെ ചങ്കിടിപ്പ് കുറച്ച് കൂടും. വളവ് തിരിയുന്നതിലും മുന്‍പ് കണ്ണാടിയില്‍ നോക്കി തലമുടി ഒന്നും കൂടി ഈരി വെച്ചു. വെറ്തേ! എനിക്ക് ചിലപ്പോള്‍ തോന്നും. നല്ല കാശൊക്കെ ആവുകയാണേല്‍ അങ്ങിനെ ഭയങ്കര പാവപ്പെട്ട വീട്ടിന്ന് പെണ്ണ് കെട്ടണം. എന്നിട്ട് അവരേക്കൂടെ നല്ല സെറ്റപ്പാക്കണം. എന്തായിരിക്കും അപ്പോള്‍ നമ്മുടെ വെയിറ്റ്!! ഹോ!!

പക്ഷെ, എന്നാലും പ്രശ്നാ. തോളോട് ചേര്‍ന്ന ബന്ധമേ കൊള്ളൂ എന്നതാണ് ശരി. തീരെ കഴിവു കുറഞ്ഞ കുടുംബത്തിലെ റോസിലി ചേച്ചീനെ അങ്കമാലിയിലുള്ള ഒരു ഗള്‍ഫുകാരന്‍ മാത്തേട്ടന്‍ ഗ്ലാമര്‍ നോക്കി കെട്ടിയിട്ട് എന്തായി?

ആ ചേച്ചിടെ റോള്‍ ഒന്ന് കാണണം. എന്താ പത്രാസ്! അങ്ങേര്‍ക്ക് അവിടെ തലമുടി വെട്ടാന്നാ കേട്ടേ. പക്ഷെ, കല്യണം കഴിഞ്ഞ് ആള്‍ ഗള്‍ഫീ പോയിട്ട്, റോസിലേച്ചി സ്പ്രേയടിച്ച് ഫോറിന്‍ കുടയും പിടിച്ച് വന്ന വരവല്ലേ കാണണ്ടത്? അയലോക്കക്കാരോടൂ പോലും മിണ്ടാതെയായി ത്രേ!! അതാ കുഴപ്പം. അപ്പിടാത്തോന്‍ അപ്പിയിട്ടാ പിന്നെ അപ്പികൊണ്ട് ആറാട്ട് ആവും.

അതുമാത്രമല്ല, നമ്മല്‍ നാട്ടിലുള്ള കാണാന്‍ ഭംഗിയും കഷ്ടപ്പാടും ഒത്തുചേര്‍ന്ന കുട്ടികളെ മുഴുവന്‍ നമ്മള്‍ കെട്ടാന്‍ നടന്നാലും പണീയാവും ല്ലോ??

അമ്പലത്തീന്ന് വരും വഴി സായ്‌വിന്റെ കടേന്ന് 5 രൂപക്ക് പച്ചപ്പയറും രണ്ട് കായയും വാങ്ങി. പച്ചപ്പയറിനേലും ബെറ്റര്‍ ചുവപ്പന്‍ പയറാ. ഉണ്ടായിരുന്നില്ല.

ഉണക്കമീന്‍ വില്‍ക്കാന്‍ കൊടുങ്ങല്ലൂര്‍ സൈഡീന്ന് വരുന്ന ആ ചേച്ചി എന്തോ ഒരു നോട്ടീസ് കൊണ്ടുവന്ന് എന്നോട് വായിച്ച് അര്‍ത്ഥം പറയാന്‍ പറഞ്ഞു. ഞാന്‍ രണ്ടു തവണ മനസ്സിരുത്തി വായിച്ചു. എന്തരോ എന്തോ?? എന്റെ തലച്ചോറിന്റെ എല്ലാചുളിവുകളും ഉപയോഗിക്കേണ്ടി വന്നു തോന്നിയ അര്‍ത്ഥങ്ങള്‍ തമ്മില്‍ കൂട്ടിയോജിപ്പിക്കാന്‍!

അവളാരിത്തി ഭയങ്കര മിടുക്കിയാ. ഭര്‍ത്താവും മിടുക്കനാണ് ത്രേ. ബോട്ടിലാണ് പണീ. കിട്ടണ കാശ് അഞ്ചുപൈസ കളയില്ല. പോരാത്തേന് ഭാര്യ ഉണക്കമീന്‍ വിറ്റ് സമ്പാദിക്കുന്നു. ഭര്‍ത്താവിന് ഇഷ്ടമല്ലാത്തോണ്ട് ചേച്ചി കുറച്ച് വിടുകളില്‍ മാത്രം കൊണ്ടുപോയി കച്ചോടം നടത്തും. അമ്മേടെ സോള്‍ ഗഡിയാ. മീന്‍ കച്ചോടം നടത്തി അലമാരയും രണ്ടരപ്പവന്റെ ചെത്തുതൊരട് മാലയും വാങ്ങി ത്രേ!

ഭാര്യവും ഭര്‍ത്താവും ഒറ്റക്കെട്ടായി നല്ല കട്ടക്ക് കട്ടക്ക് നിന്നാല്‍ പിന്നാ ആ കുടുംബത്ത് എന്തിന്റെ കുറവാ ഉണ്ടാവാ? ഐശ്വര്യം ഓട്ടോമാറ്റിക്കായി വരില്ലേ?

ഹോളില്‍ വക്കാന്‍ പിച്ചളയുടെ ഡെക്കറേഷന്‍ പ്ലേറ്റ് രണ്ടെണ്ണം വാങ്ങി. കേയാര്‍ വെസ്സത്സില്‍ നിന്ന്, 250 രൂപയായി. കോക്കിന്റെ രണ്ടു സൈഡിലായി വച്ചു. ടി.വി.യില്‍ ‘ലാല്‍ അമേരിക്കയില്‍‘ സിനിമ കണ്ടു. ഞായറാഴ്ച പടം.

6:00
9:45

17 comments:

manu said...

udachu.....njan thanne udachu.............

lekhavijay said...

നല്ല കാശൊക്കെ ആവുകയാണേല്‍ അങ്ങിനെ ഭയങ്കര പാവപ്പെട്ട വീട്ടിന്ന് പെണ്ണ് കെട്ടണം. എന്നിട്ട് അവരേക്കൂടെ നല്ല സെറ്റപ്പാക്കണം. എന്തായിരിക്കും അപ്പോള്‍ നമ്മുടെ വെയിറ്റ്!! ഹോ!!
വിശാലമനസ്സു തന്നെ!

Somarajan said...

ആസ് യൂഷ്വല്‍...നന്നായി...:)

Jayarajan said...

അല്ലാ...ഞാന്‍ ഇന്നാള്‍ വന്നപ്പോ ഇത് ഇവിടെ ഇല്ലായിരുന്നല്ലോ. പക്ഷെ പോസ്റ്റിയ ഡെയ്റ്റ് ആണെങ്കില്‍ ആഗ്സ്റ്റ് 29ഉം. ഇതെന്ത് വിദ്യ? ആ, ഏതായാലും വായിച്ചു, ഇഷ്ടപ്പെട്ടു...

ഇത്തിരിവെട്ടം said...

:)

Vempally|വെമ്പള്ളി said...

ഇതും

Vempally|വെമ്പള്ളി said...

പിന്നെ ഇതും

Vempally|വെമ്പള്ളി said...

പിന്നെ ഇതും

Vempally|വെമ്പള്ളി said...

പിന്നെ ഇതും

Vempally|വെമ്പള്ളി said...

പിന്നെ ഇതും

Vempally|വെമ്പള്ളി said...

പിന്നെ ഇതും

Vempally|വെമ്പള്ളി said...

പിന്നെ ഇതും

Vempally|വെമ്പള്ളി said...

പിന്നെ ഇതും

Vempally|വെമ്പള്ളി said...

പിന്നെ ഇതും

Vempally|വെമ്പള്ളി said...

പിന്നെ ഇതും

Vempally|വെമ്പള്ളി said...

കിടക്കട്ടെ! അതേ വിശാലന്റെ പോസ്റ്റിന് കമന്റു കുറയാന്‍ പാടില്ല. അതു സമ്മതിക്കാന്‍ പറ്റൂല്ല! നേര്‍ത്തെ കണ്ടില്ലാര്‍ന്നു അതോണ്ടാണു കേട്ടാ.

ശ്രീഹരി said...

"ഭാര്യവും ഭര്‍ത്താവും ഒറ്റക്കെട്ടായി നല്ല കട്ടക്ക് കട്ടക്ക് നിന്നാല്‍ പിന്നാ ആ കുടുംബത്ത് എന്തിന്റെ കുറവാ ഉണ്ടാവാ? ഐശ്വര്യം ഓട്ടോമാറ്റിക്കായി വരില്ലേ?"
കൊള്ളാം നല്ല പ്രയോഗന്ഗള്. തെളിന്ജ ധാരണ.വെല് ഡണ്!