Sunday, April 29, 2007

മാരി 24, 1993

കോഴികള്‍ക്ക് മരുന്ന് കുത്തിവെപ്പായിരുന്നു മോണിങ്ങ് പണി.

നാലു വീട്ടിലെ കോഴികളുടെ ഫാമിലി ഡോക്റ്റര്‍ നമ്മള്‍ ആണല്ലോ. തെക്കേക്കാരുടെയും, ഷാജിയുടെയും ജോളീയേച്ചിയുടെയും പിന്നെ നമ്മുടെയും അടക്കം, ഒരു പത്തുനൂറണ്ണത്തിനെ ഇന്ന് നിരക്കെപെരക്കെ കുത്തി. ഞെരമ്പൊന്നും നോക്കണ്ടല്ലോ... ഇറച്ചിയുള്ള ഭാഗത്ത് നോക്കി ഒറ്റ പെടയല്ലേ.. സിറിഞ്ചും വച്ച്.

നമ്മളോട് ചെലപ്പോ അവറ്റങ്ങള്‍ക്ക് ചുട്ട കെലിപ്പ് തോന്നണുണ്ടാവും.
‘ഈ ഡേഷ് കാലത്ത് ഉറങ്ങണോടത്തുന്ന് പിടിച്ച്... എന്നതാ ഈ കുത്തിക്കയറ്റുന്നേ?’ എന്നൊക്കെ ഓര്‍ത്ത്.

പക്ഷെ, അത് അവരുടെ നന്മക്കാണെന്ന് നമുക്കല്ലേ അറിയു.

തെക്കേക്കാരുടെ ഗിരിരാജന്‍ ചാത്തനെ മാത്രേ കുത്താന്‍ പാടുള്ളൂ. സൂചി വളയും. ഇന്ന് ഒടിഞ്ഞൂന്ന് കരുതി. അവന്‍ തിന്ന് കൊഴുത്തു മൂത്ത് വിത്ത് കോഴിയായി അര്‍മാദിച്ച് നടക്കല്ലേ...! അവന്റെ കാര്യം ഓര്‍ക്കുമ്പോള്‍ കഴുത്ത് പിരിച്ചൊടിച്ച് കൊല്ലാന്‍ തോന്നിപ്പോകും. ഹോ!

കോഴിച്ചാത്തന്, അമ്മിണിച്ചേച്ചിടെ മോള്‍ടെ പ്രായമുണ്ടെന്നാ കേട്ടത്. അത്രേമില്ലെങ്കിലും, സംഗതി കൊന്നാല്‍ തിന്നാനൊന്നും പറ്റുമായിരിക്കില്ല. കുത്തുമ്പോള്‍ അറിയാലോ... ചകിരി..ചകിരി.. പോലെയാ ഇറച്ചി ഇരിക്കണത്.

ഒന്ന് രണ്ട് കോഴിക്ക് ലൂസ്മോഷനായിരുന്നു, പക്ഷെ, അപകടം ഒന്നും സംഭവിച്ചില്ല. എങ്കിലും രാധാസ് തേച്ച് നല്ലോണം ഒന്ന് കുളിച്ചു.

പെട്ടിക്കട ഷാജീടെ ചാലക്കുടിയിലുള്ള അമ്മാവന്റെ മോന്‍ സുബാഷിന് ബൈക്കാക്സിഡന്റ് പറ്റി ആശുപതിയില്‍ വന്നിരുന്നു. നല്ലൊരുത്തനാ. കൈയുടെ എല്ല് ചിന്നിത്രേ. മുഖം കുറച്ചിടം നാളികേരം ചിരകിയപോലായി. പക്ഷെ, കാര്യായിട്ടില്ല.

ആശുപത്രീല്‍ വച്ച് നമ്മുടെ മറ്റേ പ്രിയേനെ കണ്ടിരുന്നു. അവള്‍ ഒന്നും കൂടി തടിച്ചു. അതിശയം അതല്ല. നമ്മളെ നോക്കി ചിരിച്ച് ‘ആള്‍ക്ക് എന്താ പറ്റിയേ?’ എന്ന് ചോദിച്ചു.

എനിക്ക് ഓണം ബമ്പര്‍ കിട്ടിയ പോലെ തോന്നി. അങ്ങിനെ ആശുപത്രീ പോയത് മുതലായി.

നല്ല കുടുമ്പത്തിലെ ആണ് ന്ന് അവളെ കണ്ടാല്‍ തന്നെ മനസ്സിലാവും ട്ടാ. എന്തൊരു നല്ല പല്ലും ചിരിയുമാ. എന്താ ഒരു പെരുമാറ്റം. അവളെ നമുക്ക് കെട്ടാനൊന്നും പറ്റില്ല. എങ്കിലും വല്ല അണ്ടനും അടകോടനും കെട്ടാതിരുന്നാ മതിയായിരുന്നു. അത്രേ ഉള്ളു ഇപ്പോള്‍ ആഗ്രഹം.


എണീറ്റത്: 5 മണിക്ക്
കിടന്നത്: 10:20 ന്

മാറു 23, 1993

കാലത്തേ ക്ലാസില്‍ പോയി.

രശ്മിയുടെ കല്യാണമായിട്ട് അവള്‍ ആണ്‍പിള്ളാരെ ആരെയും അറിയിച്ചില്ല. ആരോടു പറഞ്ഞാലും എന്നോട് പറയരുത് എന്ന് ഉമയോട് പ്രത്യേകം പറഞ്ഞതായും കേട്ടു.

അത് കേട്ടിട്ട് എന്റെ ഹൃദയം ചുരുങ്ങുകയും മടങ്ങുകയും ചെയ്തു. ഒടിയാനും പോയി. കാരണം, രശ്മി കാണാന്‍ കളറുണ്ട്. മുടിക്ക് നല്ല നീട്ടവുമുണ്ട് എന്നതല്ലായിരുന്നു. എനിക്ക് അവളോട് ഒരു അമ്മായിയുടേ മോള്‍ ഫീ‍ലിങ്ങായിരുന്നു. അതാ.

‘ഡീ രശ്മീ.. നീ മലയാളിയാണെന്ന് ആരും വിശ്വസിക്കില്ല. കണ്ടാല്‍ നേപ്പാളിക്ക് കൊറിയക്കാരിയിലുണ്ടായ ക്ടാവിനെ പോലെയേ തോന്നൂ കേട്ടോ‘ എന്നൊരു ഡയലോഗ് എന്നോ തമാശക്ക് പറഞ്ഞുവെന്നതൊഴിച്ചാല്‍ ഞാനവളെ ഒരിക്കലും കളിയാക്കിയിട്ടില്ല.

തന്നെയുമല്ല, അവള്‍ എനിക്ക് നിശാഗന്ധിയുടെ ഒരു ഇലയും രണ്ട് ഒണക്ക മൊസോണ്ട കൊമ്പും തന്നതിന് പരിഹാരമായി ഞാന്‍ നല്ല പുഷ്ടിഗുണമുള്ള എവര്‍ ഗ്രീന്റെ‍ രണ്ട് തയ്യും, ആനച്ചെവി ചെടിയുടെ തൈ മൂന്നണ്ണവും (അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒന്നിന് പതിഞ്ച് രൂപ വിലയുള്ളത്!) ഫ്രീയായി കൊടുത്തിട്ടുമുണ്ട്.

ആ അവളെന്നെ പറ്റി ഇങ്ങിനെയൊരു അഭിപ്രായം പറയുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.

അവളുടെ ചമ്മിയ നേപ്പാളി മുഖത്തിന്റെ ക്ലോസപ്പ് കണ്ടിട്ടേ ഇനി എന്തുമുള്ളൂ എന്ന അഭിപ്രായം പൊതുവായിരുന്നു.

കേയാര്‍ വെസത്സില്‍ നിന്ന് 12.50 ന്റെ ഒരു അലൂമിനീയം പൂട്ടും കുറ്റി വിത്ത് കുടം വാങ്ങി, അത് വാഷിങ്ങ് മെഷിന്‍ പാക്ക് ചെയ്യുമ്പോലെ പാക്ക് ചെയ്പിച്ചു. ആ‍ ഐഡിയ മാത്തന്റെയായിരുന്നു.

അങ്ങിനെ പതിനൊന്ന് പേര്‍ കൂടി, മൂന്ന് ഓട്ടൊയുമായി വാഷിങ്ങ് മെഷീനുമായി അവളുടെ വീട്ടില്‍ പോയി.

19 വയസ്സുള്ള ഒരു പെണ്‍കുട്ടി ഇത്രക്കും ചമ്മി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.

അവിടെ നിന്ന് ഒന്നും കഴിച്ചില്ല. നാളെ, കല്യാണത്തിന് വരാന്‍ ടൈമുണ്ടാകില്ല. ക്ഷമിക്കണം. എന്ന് പറഞ്ഞ് ഞങ്ങള്‍ തിരിച്ച് പോന്നു. അങ്ങിനെ ഡീസന്റായി പ്രതികാരം ചെയ്തു. എന്തൊരു സാറ്റിസ്‌ഫാക്ഷന്‍!!

ഇന്ന് സൈനുവിന് ഒരു കത്തെയച്ചിരുന്നു.

എണീറ്റത്: 6 മണി
കിടന്നത്: .....

മാര്‍ച്ചി 19, 1993

രാവിലെ തന്നെ എണീറ്റു. എണീറ്റോണം പോയി കുളിച്ചു.

ബ്രഷും കൊണ്ട് ഏദന്‍ തോട്ടത്തിലെ രാവിലെയുള്ള ഉലാത്തല്‍ നടന്നില്ല. കുറെ പണികളുണ്ടിന്ന്. ഉലാത്തല്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. മെറൂണ്‍ ഡാലിയ അടക്കം, ഇപ്പോള്‍ എന്റെ തോട്ടത്തില്‍ 53 തരം ചെടിയുണ്ട്. ഒരു താമരക്കുളം കൂടി സെറ്റപ്പ് ചെയ്യണം. ചെറുത്.

റ്റാങ്കിലെ വെള്ളത്തിലാ ഇന്ന് കുളിച്ചത്. അംഗസംഖ്യ കുറവല്ലേ? വാട്ടര്‍ കണ്‍സംഷന്‍ കുറവായിതിനാലും മാവിന്റെ തണലുള്ളതിനാലും റ്റാങ്കിലെ വെള്ളം എപ്പോഴും ഐസ് വാട്ടര്‍ പോലെയായിരിക്കും.

തലയില്‍ വെള്ളമൊഴിച്ചപ്പോള്‍ പത്ത് മിനിറ്റി നേരത്ത് സംസാര ശേഷി നഷ്ടമായി. എനിക്ക് കുളിക്കാന്‍ മടി വരാന്‍ തന്നെ കാരണം ഈ വെള്ളത്തിന്റെ ഒടുക്കത്തെ തണുപ്പാണ്. എന്റെ അച്ഛന്‍ മക്കള്‍ മൂന്നുമതിയെന്നും രണ്ടെണ്ണം കഴിഞ്ഞ് മൂന്നാമത്തേതിന് പത്തുകൊല്ലം ഗ്യാപ്പിട്ടതിലും അവര്‍ക്ക് പ്രശ്നമൊന്നുമുണ്ടായില്ല. പക്ഷെ... എന്റെ ഇമ്മാതിരി പ്രശ്നങ്ങള്‍ ആരോട് പറയാന്‍!

ഉച്ചക്ക് ചേട്ടന്റെ വീടിന് ഡെക്കറേറ്റഡ് ടൈത്സ് വാങ്ങാന്‍ തലൂര്‍ പോയിരുന്നു. ഓട്ടോയില്‍. ആ ഭാഗത്ത് ‘ചെറുശ്ശേരി’ എന്നൊരു സ്ഥലമുണ്ടെന്നും ഇന്നാണറിഞ്ഞത്. മൊത്തം ടൈല്‍ കമ്പനികളാണ്. മാത്തനും വന്നിരുന്നു കൂടെ. 40 രൂപയായി ഓട്ടോ ചാര്‍ജ്ജ്. 12 സാമ്പിള്‍ വാങ്ങി.

ഉച്ചക്കിന്ന് വീട്ടില്‍ കക്കയിറച്ചിക്കറിയായിരുന്നു. അധികം കഴിച്ചാല്‍, ചിലപ്പോള്‍ ശ്വാസം മുട്ട് വരുമെന്ന് പറഞ്ഞതുകൊണ്ട്, അരകിലോയേ കഴിച്ചുള്ളൂ.

ഇന്ന് രാത്രി വെള്ളം തിരിക്ക് പോയി. പോട്ട മെയിന്‍ കനാല്‍ വരെ പോയി നടന്ന് നടന്ന് പരിപ്പിളകി. പോരും വഴിക്ക് ഒരു പറമ്പില്‍ നിന്ന് കൊള്ളി പറച്ച് തിന്നു. പാവം കര്‍ഷകന്‍.

സുരേഷ് ഹോട്ടലീന്ന് കഴിച്ച പാതിരാചായയുടെയും ബോണ്ടയുടെയും ഷെയര്‍ 10 രൂപ സതീര്‍ത്ഥന്‍ ചേട്ടന് കൊടുത്തു. പത്തുരൂപ തികച്ച് വരില്ല, എന്നാലും.. നമ്മുടെ സതീര്‍ത്ഥന്‍ ചേട്ടനല്ലേ...

എണീറ്റത്: 5 മണിക്ക്
കിടന്നത്: 2 മണിക്ക്.

Friday, April 27, 2007

മാര്‍ 18, 1993

ഇന്ന് ക്ലാസില്‍ പോയിരുന്നു.

ജോര്‍ജ്ജ് മാഷ് എന്നെ ആര്‍ഭാഡായി ചമ്മിച്ചു. സ്റ്റെയര്‍ കേയ്സിന്റെ മുകളിലെ ഉത്തരത്തില്‍ ‘താഴേക്ക് നോക്കി കോണികയറൂ മോളേ‘ എന്നെഴുതിയതിന്!

അങ്ങിനെ ഇന്ന് മണി ചേട്ടന്റെ മോള്‍ കൂടി മാഗല്യവതിയായി. നല്ലൊരു ക്ടാവായിരുന്നു. എന്തെല്ലാം ഞാന്‍ പ്ലാന്‍ ചെയ്തു. ഒക്കെ വെറുതെയായി. അവള്‍ക്ക് ഞാന്‍ നോക്കിയിട്ട് ആകെ ഉള്ള ഒരു പ്രശ്നം. പൊടി മീശ ഉണ്ടായിരുന്നു എന്നതാണ്. വേറെ യാതൊരു കുഴപ്പമില്ല. ഇനി അത് വലുതായി കൊമ്പന്‍ മീശ ആവാതിരുന്നാല്‍ മതി!

ഇന്ന് കോളേജില്‍ ഒരു ഹിപ്നോട്ടൈസന്‍ വന്നിരുന്നു. എന്നിട്ടൊരുത്തനെ കിടത്തി ഉറക്കി സംസാരിപ്പിച്ചു.

ഇന്നലെ രാവിലെ മുതല്‍ എന്തൊക്കെ ചെയ്തു? എന്ന് ചോദിച്ചപ്പോള്‍

ആ പൊട്ടന്‍ കണ്ണടച്ച് പിടിച്ച് പറയാ... കുളിക്കാന്‍ പോയപ്പോള്‍ കൈതയുടെ പിറകിലിരുന്ന് കുളിസീന്‍ കണ്ടുവെന്നും.... അളിയന്റെ പോക്കറ്റീന്ന് പത്ത് രൂപ എടുക്കുന്നുണ്ട് എന്ന് പറഞ്ഞിട്ട് 25 രൂപ എടുത്തൂന്നും ബസ് കാത്ത് നില്‍ക്കുമ്പോള്‍ രതിഭാവം പോസ്റ്റര്‍ കണ്ട് കോളേജില്‍ വരാതെ നേരെ തൃശ്ശൂര്‍ക്ക് പോയി എന്നും.

ഇനിയും അവനോട് ചോദിച്ചാല്‍ കാര്യങ്ങള്‍ കയ്യീന്ന് പോയാലോ എന്ന് പേടിച്ച് ജോര്‍ജ്ജ് മാഷ് ഇടപെട്ട്,

‘ആ പിശാശിനെ ഉണര്ത്തിയേ...’

എന്ന്‍ പറയുകയും അവനോട് ‘താങ്കള്‍ ഉണരുകയാണ്.. ഉണരുകയാണ്..’ എന്ന് പറഞ്ഞു ഉണര്‍ത്തുകയും ചെയ്തു.

അദ്ദേഹത്തോട് എന്റെ സ്വപ്നങ്ങളെപ്പറ്റിയും ടെലിപ്പതിയെപ്പറ്റിയും ചോദിച്ചിരുന്നു.

എണീറ്റത്: 7 1/2
കിടന്നത്: 10 1/2

Friday, April 20, 2007

ഏപ്രില്‍ 20, 2007

എണിറ്റപ്പോള്‍ ഒരു പൊടി ലേയ്റ്റായി. 8 മണി കഴിഞ്ഞു.

ഇന്നലെ കിടന്നപ്പോള്‍ കുറച്ച് ലേയ്റ്റായി. സഹമുറിയന്‍ താഹിറുമായി സംസാരിച്ചിരുന്നു കുറേ. എന്റടുത്തുന്ന് ഉപദേശം തേടുന്ന വളരെ ചുരുക്കം പേരില്‍ ഒരുവനാണ്. പാവമാണ്.

അവന്റെ ഭാര്യക്ക് ഇവന്‍ മറ്റു പെണ്ണുങ്ങളോട് മിണ്ടുന്നത് സഹിക്കുന്നില്ലത്രേ. ഇവന്‍ മദിച്ചുനടന്ന കാലത്ത് കെട്ടിപ്പിടിയും ഉമ്മം കൊടുക്കലും നടത്തിയ പെണ്ണുങ്ങളുടെ ലിസ്റ്റ് നിരത്തെണ്ട കാര്യം ഇവനുണ്ടായിരുന്നോ? ഇവന്‍ ചീത്ത പറഞ്ഞെന്നും, അവള്‍ കൈ മുറിച്ച് സെല്‍ഫ് ഗോളാവാന്‍ ശ്രമിച്ചെന്നുമൊക്കെ പറഞ്ഞു.

ഷാജുവിന്റെ ഒഫിസില്‍ വച്ച് അസോസിയേഷന്റെ മീറ്റിങ്ങുണ്ടായിരുന്നു. യോഹന്നാന്‍ ചേട്ടന്‍ കൊണ്ടുവന്ന സാന്റ്വിച്ച് അങ്ങട് പിടിച്ചില്ല. തലവേദ, പനി, ഒക്കെ തോന്നി. വാളില്‍ അവസാനിച്ചു. 2 പെനഡോള്‍ അടിച്ചപ്പോള്‍ ശരിയായി.

ജോയേട്ടന് യൂസ്ഡ് കമ്പ്യൂട്ടര്‍ വാങ്ങാന്‍ ഷാര്‍ജ്ജയില്‍ പോയി. 625 ദിര്‍ഹമായി. പി4, 1.8, 256, 20, കോമ്പാക്ക്. കൊള്ളം. നല്ല സിസ്റ്റമാ. അവിടെ കോണ്ടുപോയി ഫിറ്റ് ചെയ്തുകൊടുത്തു. ആള്‍ടെ വൈഫ് ഉണ്ണിയപ്പവും ചായയും തന്നു. വാളിനെക്കുറിച്ച് ഓര്‍മ്മ വന്നതിനാല്‍... ഒന്നില്‍ നിറുത്തി.

വൈകീട്ട് സഞ്ചുവിന്റ്റെ കൂടെ കെ.ഫ്.സി. ഡിന്നര്‍ വാങ്ങി കഴിച്ചു. ഹെവി ഫുഡായിരുന്നു. പ്രൈസ് ഉണ്ടായിരുന്നു. ഒരു ക്രിക്കറ്റ് ബാറ്റും ഹാറ്റും കിട്ടി. നാട്ടില്‍ പോകുമ്പോള്‍‍ അപ്പുണ്ണിക്ക് കൊടുക്കാം.

എണീറ്റത്: 8:05
കിടന്നത്: 11:35

ഫെബ്രു 6, 1993

ഇന്ന് സിങ്കപ്പൂര്‍ ഗപ്പ്യേച്ചി പ്രസവിച്ചു.

വിമാനത്തില്‍ നിന്ന് പാരച്യൂട്ട് കെട്ടുമായി‍ വൈമാനികര്‍ ചാടുന്ന പോലെയാണ്‌ മീന്റെ പ്രസവം. ഡും ഡും ഡും എന്നിങ്ങനെ ഓരോ കുഞ്ഞുങ്ങള്‍ പുറത്തോട്ട്‌ ചാടും. പ്രസവം ലൈവായി കാണുവാന്‍ ചിലപ്പോള്‍ അക്വോറിയത്തിലേക്ക്‌ മാറ്റാറുണ്ട്‌. അങ്ങിനെ കണ്ടതാണ്‌.

കുട്ടികളും തള്ളയും സുഖമായിരിക്കുന്നു. സംഗതി നോര്‍മ്മലായിരുന്നുവെങ്കിലും ഒരു പത്തമ്പതു കുഞ്ഞുങ്ങളെ പ്രസവിച്ച പ്രസവിച്ചതല്ലേ. ഗപ്പിക്ക് അതിന്റെ ചെറിയ ഒരു ക്ഷീണമുണ്ട്. ആണും പെണ്ണും എത്രവീതമൊന്നുമറിയില്ല. എത്രയേലുമാവട്ടേ!

പുറത്ത്‌ വന്നാലുടന്‍ സ്വാതന്ത്ര്യത്തിന്റെ ലോകത്ത്‌, പുതിയ ലോകത്ത് ഗപ്പിക്കുട്ടികള്‍ നീന്തി മദിക്കും. അതെനിക്ക്‌ വളരെ ഇഷ്ടമുള്ള കാഴ്ചയാണ്‌. ഒക്കെയും തികഞ്ഞ സുന്ദരന്മാരും സുന്ദരിമാരുമാണ്‌. മഞ്ഞക്കരു കൊത്തി തിന്നാന്‍ തുടങ്ങണമെങ്കില്‍ 2 ദിവസം കൂടെ പിടിക്കും.

എന്റെ വീട്ടിലെ ഗപ്പിക്കുട്ടികളുടെ ലോകം ലേബര്‍ ടാങ്കും പിന്നെ തിണ്ണയില്‍ ആനച്ചെവി ചെടിയുടെയും മണിപ്ലാന്റിന്റെയും ഇടയില്‍ വച്ചിരിക്കുന്ന അക്വേറിയവും മാത്രമല്ല. ഞാനവരെ താഴെ എന്റെ താമരക്കുളത്തിലും ചിലരെ കിണറ്റിലും ഇറക്കിവിട്ടിട്ടുണ്ട്‌.

ഇന്ന് രമണിച്ചേച്ചിയുടെ കല്യാണമായിരുന്നു. കല്യാണത്തിന്റെ പിരിവ്‌ കണക്ക്‌ എഴുതാന്‍ ഇരുന്നത്‌ ഞാനായിരുന്നു. ആ റോളില്‍ വലിയ താല്‍പര്യമൊന്നുമില്ല. കാശിന്റെ ഇടപാടല്ലേ? എങ്കിലും, പറ്റില്ലാന്ന് പറയാന്‍ പറ്റുമോ?

എഴുതാനിരുന്നതുകൊണ്ട്, പെണ്‍പിള്ളാരോടുടെ അടുത്ത് കഥാപ്രസംഗത്തിന് സമയം കിട്ടിയില്ല. ചെക്കന്റെ വീട്ടിന്ന് വന്ന കൂട്ടത്തില് ഒരു വൈലറ്റ് ചുരിദാര്‍, നടി കാര്‍ത്തികയുടെ ലുക്കുണ്ടായിരുന്നു. ‘എതെങ്കിലും സിനിമയിലോ പരസ്യത്തിലോ അഭിനയിച്ചിട്ടൂണ്ടോ? എന്നോ മദ്രാസില്‍ പഠിച്ചിട്ടുണ്ടോ?‘ എന്നോ ഒക്കെ വെറുതെ ഒന്ന് ചോദിക്കാര്‍ന്നു. പക്ഷെ, നടന്നില്ല.

തരക്കേടില്ലാത്ത പിരിവ്‌ നടന്നു. മൊത്തം 2,525 രൂപ.

ഭക്ഷണം കഴിഞ്ഞ്‌ ഇന്നൊന്ന് മുറുക്കി. പുകല ഞാന്‍ വക്കില്ല. എന്നാലും നാക്കും ചുണ്ടുമെല്ലാം ചുവന്ന് ഇരിക്കുന്നത്‌ ഒരു രസമാ.

എണീറ്റത്: 5
ഉറങ്ങിയത്: 11

Thursday, April 19, 2007

ഫെബി 5, 1993

ഇന്നലെ രാത്രി പെരുവല്ലൂര്‍ അമ്പാടിയില്‍ സിനിമക്ക് പോയി. സുനിയും പ്രകാശനും കൂട്ട് വന്നിരുന്നു.

അവിടത്തെ ആസ്ഥാന സുന്ദരിയും പ്രകാശന്റെ എക്സ് പ്രേമ ഭാജനവുമായിരുന്ന ക്ടാവ്, കല്ലൊരക്ക് വന്ന കൊച്ചിക്കാരനൊരുത്തന്റെ കൂടെ ഓടിപ്പോയതിന്റെ ആഘോഷം സോമേട്ടന്റെ പണിനടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിന്റെ വാര്‍ക്കപുറത്ത് വച്ച് നടത്തി. കമ്പനിക്ക് വേണ്ടി ഞാനൊരു വിത്സ് വലിച്ചു. നമുക്കവള്‍ ഒളിച്ചോടിയാലെന്താ.. ഇല്ലേലെന്താ.

നമ്മുടെ അങ്ങാടിയിലെ ക്ടാങ്ങളെ നേരാം വണ്ണം പരിപാലിക്കാന്‍ എനിക്ക് പറ്റുന്നില്ല. പിന്നല്ലേ ഇവിടെ!

പോരും വഴി തൃശ്ശൂര്‍ന്ന് ഒരു ചെടി പന വാങ്ങിയിരുന്നു. 5 രൂപയായി. തൃശ്ശൂര്‍ റൌണ്ടില്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ ഒരു അങ്ങാടി പശു എന്നെ കുത്താന്‍ വന്നു. എന്റെ എത് പാര്‍ട്ടാണ് ആ പിശാചു പിടിച്ച പശൂനെ ഹഢാദാകര്‍ഷിച്ചേന്നറിയില്ല. കുത്തു കൊണ്ടിരുന്നെങ്കില്‍ എന്റെ പണ്ടം കലങ്ങിപ്പോയേനിരുന്നു. ഭാഗ്യായി.

ലേയ്റ്റായെങ്കിലും കോളേജില്‍ പോയിരുന്നു. ഓലക്കിടയിലൂടെ നിതയെ നോക്കി. നല്ല ഗോതമ്പു മണിപോലത്തെ കൊച്ചാണവള്‍. പല്ലിനൊരു മഞ്ഞ കളറുണ്ട്. അത്രെ ഞാന്‍ നോക്കിയിട്ട് പ്രശ്നമൊള്ളൂ. ഒരു അര ഇഞ്ച് പുഷ്ടിമയും കൂടെ മൊത്തം വന്നാല്‍ പെണ്ണില്‍ പെണ്ണ് കൊതിക്കും. തീരെ കാശൊള്ള കുടുമ്മത്തെയല്ല. ആ നിലക്ക് എനിക്ക് നല്ല മാച്ചാ..!

അനില്‍ പറഞ്ഞത് വച്ച് അവള്‍ നമ്മുടെ ചൂണ്ടയില്‍ പെട്ടുകിടക്കുന്നുണ്ടോ എന്നൊരു ഡൌട്ടില്ലാതില്ല. ഒരാഴ്ച കഴിയട്ടെ ഒന്ന് വലിച്ച് നോക്കണം. നായരാണെന്ന പ്രശ്നം അപ്പോഴും ചോദ്യചിഹ്നമായി നില്‍ക്കുകയണ്.

അടുത്ത ജന്മത്തില്‍ ഞാന്‍ എന്തായാലും ഒരു നായരായേ ജനിക്കൂ. അത്രക്കും മടുത്തു!!

എണീറ്റത്: 5:00 ന്
കിടന്നത്: 11:30 ന്

Tuesday, April 17, 2007

ജാണു 30, 1993

ജോഷീടെ അപ്പന് മൂത്രത്തില്‍ കല്ലായിട്ട് ഇന്നലെ പാതിരക്ക് സെന്റ് ജെയിംസില്‍ കൂടെ പോയതോണ്ട് ഉറക്കം ശരിയായില്ല. ജോയേട്ടന്റെ ഫ്രന്‍സിലാ പോയേ. റ്റ്യുബിട്ട് കിടക്കണ കെടപ്പ് കണ്ടാ ആണായി പിറന്നവര്‍ക്കാര്‍ക്കും സഹിക്കില്ല.

കാലത്ത് പാടത്തേക്ക് ചാണകം കൊണ്ടുപോകലായിരുന്നു. പെട്ടി വണ്ടി വിളിച്ചു. ഒരു പെണ്ണിനേയും നിറുത്തിയിരുന്നു. വയ്ക്കോലും കൂടി കിടക്കണോണ്ട് കോരിയാ കിട്ടില്ല. മനുഷ്യന്റെ കയ്യിന്റെ ജോയിന്റ് പൊളിഞ്ഞു.

പ്രിയേടെ വീടിന്റെ അതിലേ പോയപ്പോല്‍ തല പൊന്തിച്ച് വെറുതെ ഒന്ന് നോക്കി. ആരെയും കണ്ടില്ല. അമ്മിണ്യേച്ചി പറഞ്ഞ കൂട്ടാണെങ്കില്‍, നമ്മടെ പരിപ്പ് അവിടെ വേവാന്‍ ചാന്സില്ല്

ഏതോ ഒരു പ്രേമത്തിന്റെ പേരിലാണത്രേ ഡല്‍ഹീലുള്ള അവളെ നാട്ടിലേക്കയച്ചേക്കുന്നത്. അമ്മിണ്യേച്ചിയാ പറഞ്ഞേ. അവര് അയലക്കമാണല്ലോ!

ഡല്‍ഹിയിലുള്ള നല്ല ചൊക ചൊകാന്നുള്ള ആമ്പിള്ളാരെ കണ്ടിട്ടുള്ള അവള്‍ടെ അടുത്തേക്ക് നമ്മ ഈ കള്ളിമുണ്ടും സാന്റാ ബെനിയനുമിട്ട് വരമ്പും കളച്ച് നടന്ന് എന്നാ ചെയ്യാനാ.

ഇനി അവള്‍ വല്ല കെണറ്റീ ചാടുകേ മറ്റോ ചെയ്താല്‍ രക്ഷപ്പെടുത്താനിറങ്ങി ലൈനാക്കണം. അല്ലാതെ ഒരു രക്ഷയും കാണുന്നില്ല.

തത്ക്കാലം നമുക്കവളെ വിടാം. നത്തിങ്ങ് ഈസ് ഇമ്പൊസിബിള് എന്നൊക്കെയാണ്. പക്ഷെ... ഇത്.... എങ്കിലും വെറുതെ എപ്പൊഴെങ്കിലും ഒന്ന് പറയണം. നിനക്ക് സമ്മതാമാണെങ്കില്‍ നിന്നെ കെട്ടി ഞാന്‍ പൊന്നുപോലെ നോക്കിക്കോളാം. എന്ന്. വെറുതെ.

ജീനക്ക് ഒരു കത്തെഴുതി. പച്ചയെങ്കി പച്ച.

എണീറ്റത്: 6 മണി.
കിടന്നത്: 10:30

Monday, April 16, 2007

ജാന്‍ 29, 1993

വെളുപ്പിനേ തന്നെ പാടത്തേക്ക് പോയി.

ട്രാക്റ്റര്‍ അടിപ്പിച്ചു. 85 രൂപയായി. ഇന്ന് പാടത്തുന്ന് ഒരു ബ്രാലിനെ കിട്ടി. പാറ്റി നില്‍ക്കുകയായിരുന്നു. ഞാന്‍ കൈക്കോട്ട് വച്ച് ഒറ്റ കളമ്പ് കൊടുത്തു. ഒരു മുക്കാ കിലോ തൂക്കം വരും. കോര്‍മ്പയിലിട്ട് കൊണ്ടുവരുമ്പോള്‍ എല്ലാവരും ചോദിച്ചു.

തോട്ടുവക്കത്ത് വച്ച വാഴക്കണ്ണുകള്‍ മുളച്ചുതുടങ്ങി. പത്തെണ്ണം വച്ചിട്ടുണ്ട്. അടുത്താഴ്ച ഫാക്റ്റംഫൊസ് 20:20 ഇടണം. നല്ല സുപ്പറ് കണ്ണുകള്‍ നോക്കിയാ ഞാന്‍ വാങ്ങി വച്ചത്. രവിച്ചേട്ടന്‍ തൃശ്ശൂര്‍ന്ന് വാങ്ങിയ കണ്ണീന്ന് എനിക്കൊരു പത്തെണ്ണം തരണം എന്ന് പറഞ്ഞ് കൊണ്ടുവന്നതാ.

ഒരു അഞ്ചുപടലയെങ്കിലുംമുണ്ടായാല്‍ മതിയായിരുന്നു. അഞ്ചുപടലയുണ്ടായാല്‍, ഒരു ക്ഉല 8 കിലോയെങ്കിലും വന്നാല്‍, 40 രൂപ കിട്ടും. അപ്പോ എങ്ങിനെ പോയാലും 350 രൂപ കിട്ടും മൊത്തം. ഇത്തവണ ആ കാശുകൊണ്ട്, അലാറം ഉള്ള അജന്തയുടെ ഒരു ക്ലോക്ക് വാങ്ങണം. അമ്മയുടെ ചെരിപ്പ് ആകെ നാശമായി. ചുള്ളത്തിക്ക് ഒരു ചെരുപ്പും വാങ്ങണം.

11 മണിയായിട്ടാ ക്ലാസിലെത്തിയത്.

എണിറ്റത്: 5
കിടന്നത്: 10:30

Saturday, April 14, 2007

ജയനി 28, 1993

ആകാശം എന്താണാവോ ഇന്ന് ആകെ മേഘാവൃതമായിരുന്നു. പടിഞ്ഞാറ് സൈഡില്‍ മഴ പെയ്യുന്നുണ്ടത്രേ! ആ ഭാഗത്ത് നിന്ന് വന്ന വണ്ടികള്‍ നനഞ്ഞിരുന്നു.

അതിരാവിലെ തന്നെ ഞാനെണീറ്റു. പനി മാറിയ മട്ടുണ്ട്. ഒരൊറ്റ ദിവസേ പനിച്ചുള്ളൂ എങ്കിലും ഒറ്റ ദിവസത്തെ പനിയോടെ മനുഷ്യന്‍ പകുതിയായി.

എന്തോരം കഷ്ടപ്പെട്ടാണ് ഒരു കിലോ തൂക്കം വര്‍ദ്ധിപ്പിച്ചത്. ഒറ്റ പനി. മൂഷിക സ്ത്രീ വീണ്ടും പഴേ മൂഷിക സ്ത്രീ തന്നെയായി.

ഇന്ന് കാലത്തെ കടി പുട്ടും കടലയുമായിരുന്നു. വായക്ക് ഒരു കയ്പ്പ്. രുചി മുകുളന്മാര്‍ ഇപ്പോഴും ലീവിലാണോ എന്തോ?

ഇന്ന് ജിതയെ കണ്ടു. നിറം കുറവാണെങ്കിലും കൊള്ളം. ഡിഗ്രി ഫസ്റ്റ് ഇയറുകാരിയാ. ചോത്തിക്ടാവാ. അവളുടെ വീടിന്റെ അതിലേ രണ്ടിസം മുന്‍പ് സൈക്കിളില്‍ പോയിരുന്നോ എന്ന് ചോദിച്ചു. ഉവ്വെന്ന് പറഞ്ഞപ്പോള്‍ അവിടെ വരെ ചെന്നിട്ട് ആ ഭാഗത്തേക്ക് നോക്കുക പോലും ചെയ്യാതിരുന്നത് കഷ്ടായെന്ന് പറഞ്ഞു.

സംഗതി ഞാന്‍ അവളവിടെ നില്‍ക്കണത് ഞാന്‍ കണ്ടതാ. കാണാത്ത പോലെ പോയതാ. സൈക്കിളീന്റെ പിറകിലെ‍ സ്റ്റാന്റില്‍ ചക്ക ഉണ്ടായിരുന്നതുകൊണ്ട്, അവളെ കണ്ട് അങ്ങിട് വായും പൊളിച്ച് എങ്ങാനും നോക്കി ബാലന്‍സ് പോയി അവളുടെ മുന്നില്‍ കെട്ടിമറിഞ്ഞ് വീണാല്‍ പ്രശ്നങ്ങളുടെ കളിയാവും. നാണക്കേട് മാത്രമല്ല. ഈ ചക്ക ഉരുണ്ട് പോയാല്‍ അത് പിടിക്കാന്‍ പിറകേ ഓടണേയ്. ഉപേക്ഷിച്ച് പോരാനും പറ്റില്ലേയ്.


പണ്ട് അമെത്തിക്കുഴിപ്പാലത്തില്‍ വച്ച് ബസിന് സൈഡ് കൊടുക്കാന്‍ സൈക്കിള്‍ വെട്ടിച്ചപ്പോള്‍ ചക്ക താഴെ തോട്ടിലേക്ക് ഉരുണ്ട് പോയതില്‍ പിന്നെ, ചക്കയുമായി യാത്ര ചെയ്യുമ്പൊള്‍ നമ്മളിത്തിരി കെയര്‍ ആറുണ്ട്.

ബിന്നിച്ചേച്ചിയുടെ കല്യാണം ആയിരുന്നിന്ന്‌. ഞാന്‍ പോയില്ല. സംഗതി നമുക്ക് നല്ല ബഹുമാനം തരുന്ന വീട്ടുകാരാ അവര്‍. പോണേല്‍ പോകാര്‍ന്നു. പനിയങ്ങ് ശരിക്കും മാറാതെ പാര്‍ട്ടികള്‍ക്കറ്റന്റ് ചെയ്യാന്‍ ഒരു മൂഡില്ല.

എണിറ്റത്: 5 മണിക്ക്
കിടന്നത്: 10 1/2 ക്ക്

Friday, April 13, 2007

മൈ ജാന്‍ 27,1993.

പനിയടിച്ചു. പാടത്തെ വെയില്‍ ആവശ്യത്തിനും അനാവശ്യത്തിനും കൊണ്ടില്ലേ? ഒരു നൂറുനൂറ്റമ്പത്‌ ഡിഗ്രിയെങ്കിലുമുണ്ടാവണം! ഓരോ അഞ്ചുമിനിറ്റിലും രോമാഞ്ചം അനുഭവപ്പെടുന്നു. തൊണ്ടയിലാകെ, വക്ക്‌ പൊട്ടിയ കുപ്പിയുടെ അടപ്പ്‌ തിരിക്കുമ്പോലെയൊരൂ ഒരു കിരുകിരിപ്പ്‌.

ഒന്നിനും ഒരു ഉന്മേഷവും തോന്നുന്നില്ല. മനസ്സില്‍ ബന്ദ്‌ നടക്കുന്ന പോലെ വല്ലാത്തൊരു ശാന്തത. പാരസെറ്റമോളുകളെ വയറ്റിലേക്ക്‌ ഈരെണ്ടെണ്ണം വച്ച്‌ നേരാനേരം വിട്ടിരുന്നു. അവളുമാര്‍ പ്രത്യേകിച്ചൊന്നും ചെയ്യുന്ന ലക്ഷണം കാണാനില്ല. വെറുതെ വര്‍ത്താനം പറഞ്ഞിരിക്കുകയാവും. ജാതിയതല്ലേ?

മൂക്കിലൂടെ നീരൊഴുക്ക്‌ കലശലല്ല. അതൊരു സമാധാനം.

വയ്യെങ്കിലും ഇന്നും ഞാന്‍ പാടത്തൊന്ന് പോയി വന്നു. തലമുടി ചപ്ര ചിപ്രയാണ്‌. കുളിച്ചില്ലായിരുന്നു. പ്രിയയുടെ വീടിന്റെ മുന്‍പിലൂടെ വെറുതെ രണ്ട്‌ ചാല്‍ നടന്നിട്ടും എടുത്തുപറയത്തക്ക പ്രയോജനം കിട്ടിയില്ല. സമയ ദോഷം.

'ഈ കോഴിയവിടന്നൊന്ന് പോകുന്നുണ്ടോ? ശല്യം' എന്ന് അകത്തുനിന്ന് വിളിച്ച്‌ പറഞ്ഞത്‌ കേട്ട്‌ ഞാനവിടെ ഒരു നിമിഷം സ്തംഭ്ദനായി നിന്നു. പിന്നാലെ ഒരു ചാത്തന്‍ കോഴി പറന്നുപോയി. ഭാഗ്യം. അപ്പോ നമ്മളെയല്ല ഉദ്ദേശിച്ചത്‌!

എന്തായാലും ഒരാഴ്ച ഇങ്ങിനെ പോട്ടെ. അടുത്ത ആഴ്ചയോടെ നമുക്കൊന്ന് മുട്ടി നോക്കാം. പഠിപ്പിന്റെ പോയിന്റില്‍ തന്നെ തുടങ്ങാം. അക്കൌണ്ടന്‍സിയില്‍ നമുക്കുള്ള അതിഭയങ്കരമായ പരിജ്ഞാനം കോരിയൊഴിച്ച്‌ ഹൃദയം ഒന്നിളക്കി മറിക്കാം. എന്നിട്ട്‌ തമാശ നമ്പറുകള്‍ എറിഞ്ഞ്‌ മുണ്ടകന്‌ കണ്ടം ഞവര്‍ത്തിയിടുമ്പോലെ, ഒന്ന് നിരത്തിയതിന്‌ ശേഷം വിത്തിടാം.

ഏസ്‌ യൂഷ്വല്‍ വിത്ത്‌ മുളക്കാതിരിക്കാനാണ്‌ സാധ്യത. എന്നാലും, നിങ്ങള്‍ കീപ്പ്‌ മുട്ടിങ്ങ്‌, യോഗവും ഭാഗ്യമുണ്ടെങ്കില്‍ തുറക്കപ്പെടും എന്നല്ലേ കര്‍ത്താവ്‌ അല്‍ക്കുല്‍ത്താന്‍ മലയുടെ മോളില്‍ വച്ച്‌ അരുള്‍ ചെയ്തത്‌. ആള്‍ അങ്ങിനെ തോന്നുന്നത്‌ കണാകുണാ പറയുന്ന പുള്ളിയൊന്നുമല്ല. എന്തൊക്കെ പറഞ്ഞിട്ടിണ്ടോ അതെല്ലാം കാര്യമാണ്‌. ഇക്കാരണങ്ങളാലെല്ലാം ക്രിസ്ത്യാനിയായതില്‍ അഭിമാനിക്കുന്നവനുമാണ്‌ ഞാന്‍. ഇഷ്ടഭാര്യായോഗത്തിനു വേണ്ടി മതം മാറാന്‍ വല്യ വിരോധമൊന്നുമില്ലെങ്കിലും!

ഞാന്‍, ചുറുചുറുക്കും കറുകറുപ്പും ഒത്തിണങ്ങിയ ഒരു റോമന്‍ കത്തോലിക്കന്‍ (രോമം കത്തിയൊലിച്ചതാണെന്ന് ചില പാപികള്‍ പറയും) മാപ്ലക്കുട്ടി, സുന്ദരിയും ശാലീനതയും തേക്കിലയില്‍ പൊതിഞ്ഞ തവളയിറച്ചി പോലെ മുറ്റി മുറ്റിനില്‍ക്കുന്ന ഒരു നായരുകുട്ടിയെ ആത്മാര്‍ത്ഥമായി ലവ്വാന്‍ മുട്ടിയിട്ട്‌ ലൈന്‍ വലിക്കാന്‍ മുട്ടിയാലും ഇല്ലെങ്കിലും ലോകം ഇങ്ങിനെയൊക്കെയങ്ങ്‌ ചലിക്കും. ഭൂമി കറങ്ങുകേം ജൂണ്‍ മാസത്തില്‍ മഴപെയ്യുകയും ആ മഴയത്ത്‌ നനഞ്ഞൊട്ടി കുഞ്ഞുങ്ങള്‍ പുത്തനുടുപ്പും പുത്തന്‍ കുടയും കൊണ്ട്‌ സ്കൂളില്‍ പോവുകയും ചെയ്യും. പിന്നെ എന്തിന്‌ എന്റെ മോഹങ്ങള്‍ ഞാന്‍ തല്ലിക്കെടുത്തി പിന്നീട് നഷ്ടസ്വര്‍ഗ്ഗങ്ങളെപ്പറ്റി വിലപിക്കണം? അതിന് ഞാന്‍ രണ്ടാമത് ജനിക്കണം. എന്നാ പറയാനാ... പ്രിയയെന്റെ അസ്ഥിക്ക്‌ പിടിച്ചിരിക്കുന്നു.

എന്റെ രാത്രികളും പകലുകളും മറ്റെല്ലാ വിനോദങ്ങളും വെടിഞ്ഞ്‌ പ്രിയയെന്ന ന്യൂക്ലിയസ്സിനെ ചുറ്റിപ്പറ്റി കറങ്ങുന്നു. കാലത്ത്‌ എണിക്കുമ്പോള്‍ കുരിശ്‌ വരക്കുന്നതുമുതല്‍, കുളിക്കുമ്പോഴും ചോറുണ്ണുമ്പോഴും കളിക്കുമ്പോളും വൈകുന്നേരം പ്രാത്ഥിക്കുമ്പോഴും ഉറങ്ങുമ്പോഴും ഞാന്‍ പ്രിയയെ ഓര്‍ക്കുന്നു.

പ്രിയ! അവളുടെ പേരൊന്നുമാറ്റിയാലൊ? ആ പേര്‍ അവളെ മറ്റുള്ളവര്‍ വിളിക്കട്ടെ. ഭൂമിയിലെ മേറ്റ്ല്ലാവരും അവള്‍ക്ക്‌ ആങ്ങളമാരും പിതൃക്കളുമാണല്ലോ. ഞാനല്ലേ അവളുടെ കാമുകന്‍. അപ്പോള്‍ ഞാനവളെ പ്രിയയെന്ന് വിളിച്ചാ പോരാ.

ഏപ്രില്‍ പതിനെട്ടില്‍ ബാലചന്ദ്രമേനോന്‍ വിളിക്കുമ്പോലെ, 'കുട്ടന്‍' എന്നു വിളിച്ചാലോ? ഏയ്‌ അത്‌ വേണ്ട. അതല്ലേ നമ്മള്‍ ജീനയെ ഇത്രയും വിളിച്ചിരുന്നത്‌! കണ്‍ഫ്‌യൂഷന്‍ ആകും.

ഏയ്‌ കണ്‍ഫൈയൂഷന്റെ പ്രസ്നമൊന്നുമില്ല. ഇനിയിപ്പോ ജീനക്ക്‌ ജീനയുടെ വഴി എനിക്കെന്റെ വഴി. ബട്ടര്‍ കേയ്ക്ക്‌ കിട്ടുകയാണെങ്കില്‍ എന്തിന്‌ കിട്ടാത്ത കൊട്ടക്കേയ്ക്ക്‌!!

'മോളൂ' എന്ന് വിളിച്ചാലോ? ഏയ്‌.

പ്രിയാന്നുള്ള പേരാവുമ്പോള്‍ എന്നാ 'പാറു' എന്നാക്കിയാലൊ?? നൈസ്. അതെ അതുമതി.

അപ്പോള്‍ ലോകത്തെ സകമാല പുരുഷകേസരികള്‍ക്കും പ്രിയ വെറും പ്രിയയായിരിക്കുമ്പോള്‍ എനിക്കവള്‍, എനിക്കുമാത്രം, അവള്‍ പ്രിയ പാറുവായിരിക്കും.

വേഗം വീട്ടിലെത്തി വീണ്ടും ചുക്കുകാപ്പീ കുടിച്ചു.

എണീറ്റത്: 8:00 ന്
ഉറങ്ങിയത്: 8:30 ന്

Wednesday, April 11, 2007

പ്രിയജാന്‍ 26, 1993

പ്രിയയെ കല്യാണം കഴിച്ച് ഹണിമൂണിന് ഊട്ടിക്ക് പോകണമോ അതോ മൂന്നാറില്‍ പോണോ എന്ന കാര്യത്തില്‍ ഒരു തീരുമാനം ആവാത്തതുകൊണ്ട്, ഇന്നലെ രാത്രി ഉറക്കം വിചാരിച്ച അളവില്‍ നടന്നില്ല. എവിടെപ്പോയാലും തണുപ്പ്... നിര്‍ബന്ധമാണ്.

രാവിലെ എണീറ്റപാടെ വിസ്തരിച്ച് ഒന്ന് കുളിച്ചു. കഴുത്തിന്റെ പിറകു സൈഡും കാലിന്റെ മുട്ടിന്റെ പിന്നിലുമൊക്കെ തേച്ചിട്ടും സോപ്പെത്തിയിട്ടുമെല്ലാം കാലങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കത്തിയെടുത്ത് ചിരണ്ടുകയായിരുന്നു കുറച്ചുകൂടി എളുപ്പം.

ഒരു ഫെയര്‍ ഏന്‍ ലൌവിലി ഇന്ന് രണ്ട് ഞെക്ക് ഞെക്കി എടുത്തു. ഇത്തിരി ഓവറായി ചാടിയത്, ഉള്ളിലെക്ക് അഡ്ജസ്റ്റ് ചെയ്ത് തിരിച്ച് കയറ്റി. പുതിയ ട്രെന്റ് അനുസരിച്ച് മമ്മുട്ടിയുടെ അര്‍ത്ഥം സിനിമാ ഹെയര്‍ സ്റ്റൈലില്‍ തന്നെ ചീകി. സംഗതി ഒന്നിരുന്ന് കിട്ടാന്‍ അരമണിക്കൂറെടുത്തെങ്കിലും കൈ കഴച്ച് പൊട്ടാറായെങ്കിലുമെന്താ... ആ ഹെയര്‍ സ്റ്റൈലും കൂടി ആയപ്പോള്‍ സെയിം റ്റു സെയിം. സുലു ചേച്ചിക്ക് വരെ തെറ്റും!

ഏഴുമണിക്ക് മുന്‍പേ തന്നെ ഞാന്‍ പാടത്തെത്തി. ഇത്രക്കും മേയ്ക്കപ്പില്‍ ഒരാള്‍‍ പാടത്ത് ചേറില്‍ നിന്ന് വരമ്പ് കളക്കാന്‍ പോകുന്നത് ഒരുപക്ഷേ ചരിത്ര സംഭവമായിരിക്കും.

വെള്ള പാവാടയും ജാക്കറ്റുമിട്ട് കോഴികള്‍ക്ക് അരിമണിയിട്ടുകൊടുക്കുന്ന പ്രിയയെ ഞാന്‍ നൂറുമീറ്ററ് അകലെ നിന്നേ കണ്ടു. ഹൃദയം അബ്നോര്‍മലായി മിടിച്ചുവോ? ആ. സൈക്കിളിലെ കണ്ണാടി നോക്കി ഞാന്‍ എന്റെ തലമുടി ഒന്നുകൂടെ ശരിയാക്കി. ഇരിപ്പിന്റെ ആങ്കിളും. ഫസ്റ്റ് ഇമ്പ്രഷന്‍ ഈസ് ഒടുക്കത്തെ ഇമ്പ്രഷന്‍ എന്നല്ലേ!

അവരുടെ വീടിന്റെ മുന്‍പിലെത്തിയപ്പോള്‍ ഞാന്‍ ഗൌവരവത്തില്‍ പ്രിയ നോക്കി. പ്രിയ എന്നെ നിഷകളങ്കമായി എന്നെ നൊക്കി ചിരിച്ചു.

എന്തിറ്റാ ഒരു ഐശ്വര്യം. എന്തിറ്റാ ഒരു ഷേയ്പ്പ്. എന്തിറ്റാ ഒരു ചിരി. എന്തിറ്റാ പല്ലുകള്‍. എന്തിറ്റാ മുടി.

നാളികേരം മുറികള്‍ കുറച്ച് വിടര്‍ത്തി പിടിച്ച പോലെയുള്ള എന്റെ വായ പരമാവധി അടച്ച് പിടിച്ചുകൊണ്ട് മനസ്സില്‍ പറഞ്ഞു.

ജീനയും മരിയയും പ്രീതയും ഒന്നും ഇവളുടെ മുന്നില്‍ ഒന്നുമല്ല. ഇനി ഇതിലൊന്നറിയാതെ, ഞാന്‍ ഒരു പെണ്ണിനേയും പ്രേമിക്കാന്‍ പിറകെ നടക്കില്ല. പൂനം ദാസ് ഗുപ്തയാണേ സത്യം.

എന്റെ മനസ്സില്‍ പതിവിലേറെ പൂക്കള്‍ വിരിഞ്ഞു. പൂത്തത് നീലക്കുറിഞ്ഞിയാണോ അതോ പാലപ്പൂവാണോ അതൊ ഇനി ഒട്ടുചെമ്പകമാണോ എന്നൊന്നുമറിയില്ല, പക്ഷെ, പൂത്തു.

40 വാട്ടിന്റെ ബള്‍ബ് കത്തിയിരുന്ന എന്റെ മനസ്സിന്റെ ഇടനാഴികളില്‍ ഇന്നലെ മുതല്‍ ഹാലജന്‍ ബള്‍ബ് കത്തിയ പ്രകാശമായി. പ്രതീക്ഷകളും സ്വപനങ്ങളും ഇടിവെട്ടില്‍ തകര മുളക്കുമ്പോലെ പൊന്തുന്നു. സൂര്യനുദിക്കുന്നതും മഴപെയ്യുന്നതും.. എന്തിന് തോട്ടിലൂടെ വെള്ളമൊഴുകുന്നതുപോലും എനിക്കു വേണ്ടിയാണെന്ന് തോന്നുന്നു.

പാടത്തെ വരമ്പ് കള അത്ര പെട്ടെന്ന് തീരണ ലക്ഷണമില്ലാ....!!

എണീറ്റത്: 3 :45 ന്
കിടന്നത്: 12:30 ന്

ജനി 25, 1993

ഇന്ന് കാലത്ത് ജോണിച്ചേട്ടന്റെ ലിസേമ്മെ മീന് വണ്ടി വന്നിടിച്ചു.

ആദ്യം കണ്ടതില്‍ ഒരാള്‍ ഞാനാ.

‘പേ............ ‘ ന്നൊരു ശബ്ദവും തുടര്‍ന്ന് ‘പഡോം’ എന്നൊരു ശബ്ദവും കേട്ടോടിച്ചെന്ന് നോക്കിയപ്പോള്‍ ജോണ്യേട്ടന്‍ ട്രൌസറിട്ട് റോഡില്‍ കിടക്കുന്നു. ‘ലിസ‘ പട്ടി മുള്ളാന്‍ നിക്കണോണം സര്‍വ്വേരിക്കല്ലില്‍ ഒരു ടയറ് കയറ്റി വച്ച് കിടക്കുന്നു.

നാല് ടയറും മോളിലാക്കി മറിഞ്ഞ മീന്‍ വണ്ടിയില്‍ നിന്ന് ഊളാക്കുകുത്തി അതിന്റെ ഡ്രൈവറും കണ്ടെക്ടറും മീന്‍ ലേലം വിളിച്ചെടുത്ത മുതലാളിയും വരുന്നു.

ജോണിയേട്ടന്‍ കിടന്നോടത്തുനിന്ന് കൈ പിറകില്‍ കുത്തി ഒന്ന് എണീറ്റിരുന്നു. എന്നിട്ട് ‘എവിടെ നിന്നാ ശബ്ദം കേട്ടേ? എന്താ ഇവിടെ സംഭവിച്ചേ?’ എന്ന മട്ടില്‍ മൊത്തം ഒന്നു കണ്ണോടിച്ചു. എന്നിട്ട് ‘ടേങ്ങ്’ എന്ന് പറഞ്ഞ് പിന്നിലേക്ക് ഒറ്റ വിഴ്ചയായിരുന്നു.

അതൊരു കണക്കിന് ഭാഗ്യമായി. അല്ലെങ്കില്‍ ടെമ്പോ സൈഡ് നോക്കാതെ ഹൈവേയില്‍ വളച്ചിന്റെ പേരില്‍ ഉണ്ടായ മൊത്തം അപടകടത്തിനും ഉത്തരവാദിത്വം കൊടുക്കുന്നതോടൊപ്പം തൃശ്ശുക്കാരുടെ കയ്യീന്ന് എണ്ണം പിടിക്കാന്‍ പറ്റാത്തത്ര വേഗത്തില്‍ പെട വീണേനെ.

എന്തായാലും ഭാഗ്യായി. ജോണി ച്ചേട്ടന് കാര്യായി ഒന്നും പറ്റിയില്ല.

ഇന്ന് മറ്റൊരു സംഭവം ഉണ്ടായി. പാടത്തിന്റെ കരക്കുള്ള വീട്ടില്‍ വെള്ളം എടുക്കാന്‍ പോയപ്പോ അവിടെ ഒരു ക്ടാവിനെ കണ്ടു. അവരുടെ ബോംബെയിലൊ ഗള്‍ഫിലോ ജോലിയുള്ള മോന്റെ മോളാത്രേ. എന്തിറ്റാ ആ ക്ടാവിന്റെ ഒരു ഐശ്വര്യം. ഹോ! പ്രിയാ എന്നാത്രേ പേര്‍.

അവിടെ ആരോടോ എന്തൊക്കെയോ വര്‍ത്താനം പറയണത് കുറെ നേരം ചെവിട്ടോര്‍ത്ത് കേട്ടു. എന്തൊരു രസാ അവള്‍ടെ വര്‍ത്താനം കേള്‍ക്കാന്‍. നായന്മാരാ..

ഇനി ഇവിടെ സ്ഥിര താമസം ആക്കാനാത്രേ പ്ലാന്‍. ജോറങ്കാവും. എന്നാ ഇന്നുമുതല്‍ നമ്മള്‍ ഈ വഴി രണ്ട് നേരം രണ്ട് റൌണ്ട് വരും. ഇനി 365 ദിവസോം ഞാന്‍ പാടത്തേക്ക് വരും. എന്റെ ഡിങ്ക് ഡോങ്ക് ബെല്ലടിയില്‍ ഇടവഴി മുഖരിതമാവാന്‍ പോണേയുള്ളൂ!!

തേങ്ങേരെ മൂട്. ഈ ജാതീം മതോം കണ്ടു പിടിച്ചത് എന്തായാലും ദൈവമാവില്ല. പിശാചാവണം. പിശാശ്. ത്വയിരക്കേട്...!!

മനുഷ്യന്മാര്‍ക്ക് നേരെ ചൊവ്വേ ഒരു ക്ടാവിനെ പ്രേമിക്കാന്‍ പറ്റാണ്ടായി. നമ്മുടെ മതത്തിലാണെങ്കില്‍ നമ്മുടെ ഏരിയായില് ഒന്നുകില്‍ മരപ്പട്ടി. അല്ലെങ്കില്‍ കോക്കാന്‍. ഈ ക്യാറ്റഗറിയാണ് മൊത്തം. നമ്മളും ആ വകുപ്പെന്നെ. എന്നാലും... നമ്മള്‍ പുതിയ തലമുറയെ ഓര്‍ക്കണ്ടേ!


എണിറ്റത്: 4 1/2
കിടന്നത്: 9 /12

മേരാ ജാന്‍ 24, 1993

ഇന്നൊരു പടം കണ്ടു. ഇന്ദ്രജാലം. കൊഴപ്പല്യ. ഗീത ടോപ്പായിട്ടുണ്ട്. എന്താ അവള്‍ടെ ഒരു കളറ്‌! ഹോ.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കില്‍ ബോംബെക്ക് പോയി വല്ല കള്ളക്കടത്ത് നടത്തി ജീവിച്ചാല്‍ പോരേ എന്നൊരു ചിന്തയുമില്ലാതില്ല.

ഇന്ന് ഇവിടത്തെ അമ്പലത്തില്‍ താലപ്പൊലിയായിരുന്നു. ഒമ്പത് ആനയുണ്ടായിരുന്നു. വിചാരിച്ച പലരും വന്നില്ല. എന്നാലും കൊഴപ്പല്യാര്‍ന്നു. ഷാജുവിന്റെ അളിയന്‍ ത്രിബിള്‍ ഫൈവ് കൊണ്ടുവന്നിരുന്നു. അത് വലിച്ചു. ഒരെണ്ണതിന് 2 സിസര്‍ ഫിലറ്ററിന്റെ നീളമാ. അതൊക്കെ സ്ഥിരമായി വലിച്ചാല്‍ ചിലപ്പോള്‍ ചുണ്ട് മലന്ന് പോകും!

വൈകീട്ടത്ത് ഗാനമേള ഒരു എയിമുമായില്ല. ഏയ്ഞ്ചല്‍ വോയ്സാണെന്നൊക്കെ കേട്ടാ പോയേ. ചാക്കോയുടെ പള്ളിക്കെട്ട് കേള്‍ക്കാന്നും വച്ച്. പക്ഷെ, അവരല്ലാര്‍ന്നു.

ഷാജു പുതിയ കുറേ ‘കഥകള്‍‘ ഇറക്കി. ക്ലോക്കിന്റെയും ബേനസീര്‍ ബൂട്ടോയുടെയും ശ്രീലങ്കയുടെയുമെല്ലാം.

ഇന്നൊരു അപ് ഡമന്‍ വാങ്ങി. പത്ത് രൂപയായി. പത്ത് രൂപ എടുക്കാന്‍ ഇത്തിരി മടിച്ചെങ്കിലും, റിസ്ക് എടുക്കാന്‍ പറ്റില്ല! ക്രിക്കറ്റ് കളിക്കാന്‍ പോയിട്ട്... ആലോചിക്കാന്‍ പൊലും വയ്യ. ജീവിതം മൊത്തം ഇരുട്ടിലായിപ്പോകും!

നാളെ പാടത്ത് വരമ്പ് കളക്കാന്‍ പോകാന്‍ പറഞ്ഞിട്ടുണ്ട്. ആലോചിക്കുമ്പോഴേ കാല്‍ കഴക്കുന്നു. എന്തായാലും കഴിഞ്ഞ തവണത്തെ പോലെ വെയിലും കൊണ്ട് സംഭാരം അധികം കുടിക്കണ്ട. ഒരു ചെരുവം സംഭാരം കുടിച്ചിട്ട് എന്തായിരുന്നു..... ഒന്നിന് പോകുമ്പോള്‍, ഒന്ന് പൊകുമ്പോലെയല്ലായിരുന്നോ രണ്ടിന് പോയപ്പോ, രണ്ട് പോയത്!

അനുഭവം ഗുരു.

എണീറ്റത്: 4:30
കിടന്നത് : 1:10

ചിലവ്: 20 രൂപ. (അപഡമന്‍ :10, മുറുക്കാന്‍ : 1, പൊരി: 5, കമ്മല്‍ ഉഴുന്നുവട: 4)

Monday, April 9, 2007

ജാനപ്പൈ 23,1993

ഗോപാലേട്ടന്റെ കല്യാണം പൊടിപൊടിച്ചു. പെണ്ണ് അത്രക്കും കളറില്ല. എന്നാലും കുറെ മൊതല് കിട്ടിയ മട്ടുണ്ട്. പെണ്ണിന്റച്ഛന്‍ എക്സൈസിലാത്രേ.

കെട്ടാന്‍ നേരം ഗോപാലേട്ടന്റെ അടുത്ത് പെണ്ണ് നിന്നപ്പോള്‍ വരിക്ക ചക്കയുടെ അടുത്ത് കടച്ചക്ക കുത്തി നിര്‍ത്തിയ പോലെ തോന്നി.

തടി വരുമായിരിക്കും. അതുപിന്നെ അങ്ങിനെയാണല്ലോ.. ;)

പോകുംവഴി ഒരു മുന്‍സീറ്റിലിരുന്ന ഒരു ക്ടാവ് ഛര്‍ദ്ദിച്ചു. ഉപ്പുമാവും ചായയും മാത്രമേ കാലത്ത് അവിടന്ന് കഴിക്കാനുണ്ടായിരുന്നുള്ളൂ. അത് ഭാഗ്യായി. അല്ലെങ്കില്‍ ആ ഡേഷ് ക്ടാവ് നമ്മളെ കുളിപ്പിച്ച് കിടത്തിയേനെ!

എന്തോരം ക്ടാങ്ങള്‍. കണ്ണും മനസ്സും കുളിര്‍ത്തു. മഞ്ഞ പട്ടുപാവാട, എന്നെ ഇടം കണ്ണിട്ട് എടക്കിടെ നോക്ക്യാര്‍ന്നു.

നമ്മളെ കണ്ടാല്‍ ഏറെക്കുറെ തമിഴന്മാരുടെ ലുക്കായതുകൊണ്ട്, ‘ഇയാളല്ലേ ഇന്നാള് ചേച്ചീടെ മാല പൊട്ടിക്കാന്‍ നോക്ക്യ തമിഴന്‍’ എന്നൊക്കെ ഓര്‍ത്തായിരിക്കും നോക്കിയത്. അതുകൊണ്ട്, തലയാട്ടി ‘ഹായ്’ എന്ന് പറയാന്‍ ധൈര്യം വന്നില്ല.

എന്തായാലും അധികം പൊതിക്കെട്ടഴിക്കലിന് നിന്നില്ല. ഒരു നായര്‍ മാപ്ല ലഹളക്ക് ഞാനായിട്ട് മുങ്കൈ എടുക്കാനും പാടില്ലല്ലോ. പോരാത്തേന് ഞങ്ങളുടെ സൈഡില്‍ മാപ്ലമാര്‍ കുറവും.

എണീറ്റത്: 5 മണി.
കിടന്നതും ഉറങ്ങിയതും ഓര്‍മ്മയില്ല.(മൂന്ന് ക്ലാസ്സ് പായസം കുടിക്കേണ്ടിയിരുന്നില്ല! )

Friday, April 6, 2007

ജെന്നി 22, 1993

അങ്ങിനെ പരീക്ഷയുടെ എടപാട് തീര്‍ന്നു. ത്വയിരക്കേട്. ഞാന്‍ ഏതൊക്കെ പഠിക്കാതെ വിടുന്നു എന്ന് നോക്കിയാണ് ഇവന്മാര്‍ പേപ്പറിടുന്നത്. മനസാക്ഷിയില്ലാത്തവര്‍. അമ്മയും പെങ്ങന്മാരുമില്ലാത്തവര്‍.

ഇന്ന് ജോണ്‍സേട്ടന്റെ പെരപ്പാര്‍ക്കലായിരുന്നു. ചിക്കന്‍ ബിരിയാണിയായിരുന്നു. പ്രതീക്ഷിച്ച പോലെ ഇന്നും കോഴിയുടെ കഴുത്ത് പീസ് തന്നെയാണ് എനിക്ക് കിട്ടിയത്. എനിക്ക് ഇത്രക്കും ദേഷ്യമുള്ള കോഴിയുടെ ശരീരഭാഗം വേറെ ഇല്ല. എനിക്കറിയില്ല. എവിടെ സദ്യക്ക് പോയാലും കൊഴിയുണ്ടോ? കഴുത്ത് പീസ് ഒരെണ്ണം എനിക്ക് കിട്ടിയിരിക്കും. രണ്ട് കടി കടിച്ച് സൈഡില്‍ വച്ചു.

അവിടെ വച്ച് ഇന്ന് ജോയേട്ടന്റെ ബുള്ളറ്റ് കുറേ ഓടിച്ചു. നാലുതവണ ഓഫായെന്നതൊഴിച്ചാല്‍ പ്രകടനം മോശമായില്ല. പണ്ടാരത്തിനെന്നാ വെയിറ്റാണോ!

അവിടെ വന്നിരുന്ന ഒരു കൊച്ചിനെ പരിചയപ്പെട്ടു. മരിയ എന്ന് പേര്‍. വല്യ ചരക്കൊന്നുമല്ല. വര്‍ഗ്ഗീസേട്ടന്റെ ഭാര്യേടെ ബന്ധത്തിലുള്ളതാണ്. അന്ന കഴയുണ്ട് പല്ലിന്. പൊന്തിവരാനും ചാന്‍സുണ്ട്. പക്ഷെ, അതെനിക്കൊരു വിഷയമല്ല.

രണ്ട് മൂന്ന് കൊല്ലം മുന്‍പ് ഞാന്‍ കാണുമ്പോള്‍ അടിയുടുപ്പിട്ട് നടന്നാര്‍ന്ന കൊച്ചാ. ഇപ്പോ എന്താ സൈസ്. ഇപ്പോ ഇങ്ങനെ. ഒരു പേറും കൂടി കഴിയുമ്പോള്‍ എന്തായിരിക്കും? ഗ്ലാമര്‍ കമ്പനിക്കാര്‍ 40,42 സൈസില്‍ ഒക്കെ ഇറക്കുന്ന പ്രോഡക്റ്റുകള്‍ ഭാവിയില്‍ ഇവള്‍ക്കുപകരിക്കും.

എന്താന്നറിയില്ല. കല്യാണം കഴിയാത്തെ ഏത് ജാതിയില്‍ പെട്ട ഏത് കോലത്തിലുള്ള പെണ്ണിനെ കണ്ടാലും പ്രേമിക്കാന്‍ നമ്മള്‍ ഓക്കെയാവുന്നു. ഇങ്ങട്ട് അത്രപെട്ടെന്നങ്ങിനെ ആര്‍ക്കും പ്രേമം തോന്നണ കോലമല്ലാത്തത് ഒരു കണക്കിന് എത്ര ഭാഗ്യമായി. അല്ലെങ്കില്‍ ഈ സ്വഭാവത്തിന് ഞാന്‍ ചെന്നവസാനിച്ചേനെ?

ഞാന്‍ മമ്മുട്ടിയെപ്പോലെയാവാഞ്ഞതില്‍ ദൈവത്തോട് എത്ര നന്ദി പറഞ്ഞാലാ മതിയാവുക!

ഇന്ന് മത്യാവണ വരെ ക്രിക്കറ്റ് കളിച്ചു. 8 തവണ ഔട്ടായി.

നാളെ ഗോപാലന്‍ ചേട്ടന്റെ കല്യാണമാണ്. പോണം.

കിടന്നത്: 9 മണിക്ക്
എണീറ്റത്: 7 മണിക്ക്.

Monday, April 2, 2007

ജാനം 12, 1993

കാര്‍‌മേഖക്കൂട്ടങ്ങളുടെ ഇടയില്‍ നിന്നും സൂര്യന്‍ ടോര്‍ച്ചു തെളിച്ചു. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഞാനിന്നലെ കരഞ്ഞത്. പുതിയ പ്രഭാതം. പുത്തന്‍ ഞാന്‍.

കണ്ണുകാണാത്തവര്‍ മാത്രം കോടിക്കണക്കിനുള്ള ഈ ലോകത്ത് ഞാന്‍ ഇത്രക്കും സില്ലി ആവരുതായിരുന്നു. പോട്ടെ. ചത്തുപോയ ഇന്നലെയെ ആര്‍ക്ക് വേണം? എന്തിനോര്‍ക്കണം? എന്നെ പോലെ ഞാന്‍ മാത്രം. എന്നെ ഇഷ്ടമുള്ളവരും കാണും. അവരെ ഞാന്‍ കണ്ടെത്തും.

ഇന്ന് ബി.ഒ. ആയിരുന്നു. പ്രതീക്ഷിച്ചത്ര കേമം ഇല്ല എങ്കിലും. നമുക്കൊരെഴുപതിനടുത്ത് കിട്ടണം.

പരീക്ഷക്ക് പോകും വഴി ജീനയെ കണ്ടിരുന്നു. അവളുടെ അമ്മാമ്മ ആശുപത്രിയില്‍ കിടപ്പുണ്ട്. ചായ വാങ്ങാന്‍ കടക്കു മുന്‍പില്‍ നില്‍ക്കുന്നു. പരീക്ഷയില്ലായിരുന്നെങ്കില്‍ ഈവനിങ്ങില്‍ സംസാരിച്ചിരിക്കാന്‍ പോകായിരുന്നു. അമ്മാമ്മക്ക് നെഞ്ചുവേദന യാണെന്നാ പറഞ്ഞത്. വല്ല തൂറ്റെളക്കമോ മറ്റോ ആവും. അത് പറയുന്നത് കുറച്ചിലല്ലേ?
ഇന്നൊരു സെവന്‍ അപ്പ് കുടിച്ചു. പള്ളനും വാങ്ങി കൊടുത്തു ഒന്ന്.

5 മണിക്കെണീറ്റു.
9 1/2 ക്ക് കിടന്നു.