Saturday, June 2, 2007

മാര്‍ 26, 1993

ഇന്ന് രാവിലെ അമ്മേടെ സുഭാഷിതം കേട്ടാണുണര്‍ന്നത്.

ഒരാഴ്ച മുന്‍പ് എനിക്ക് ഇറച്ചിവെട്ടുകാരന്‍ ലത്തീഫേട്ടന്‍ എരുമ നെയ്യ് കൊണ്ടുകൊടുക്കാന്‍ പറഞ്ഞ് തന്ന 40 രൂപ വീട്ടില്‍ കൊടുക്കാതിരുന്നതിനായിരുന്നു ചീത്ത!

സത്യം പറഞ്ഞാല്‍ കൊടുക്കേണ്ട ന്ന് വിചാരിച്ചിട്ട് മനപ്പൂര്‍വ്വം കൊടുക്കാതിരുന്നതല്ലായിരുന്നു. ഇമ്മഡെ മൈന്റീന്ന് പോയി.

പിന്നെ, ‘എങ്ങിനെ നാല്പത് രൂപ നമ്മുടെ കയ്യില്‍ എക്സസ് വന്നു???‘ എന്ന് ഒരുപാടാലോചിച്ചിട്ടും ക്ലൂ കിട്ടാതെ, ഒരാഴ്ച വരെ ആരെങ്കിലും ചോദിക്കുന്നെങ്കില്‍ ചോദിക്കട്ടേ എന്ന് വിചാരിച്ച് വെയ്റ്റ് ചെയ്തിട്ടും ഉടമസ്ഥന്‍ വരാത്തതുകൊണ്ട്, നമ്മള്‍ അതും കൊണ്ട് ചിലങ്കയില്‍ സെക്കന്റിന് പിള്ളേരുടെ കൂടെ പോവുകയായിരുന്നു.

എരുമ നെയ്യ് ടൈമില്‍ കൊണ്ടുകൊടുക്കാതെ വാതരോഗിയായ പാവം ലത്തീഫേട്ടന്റെ വാപ്പ മന്ദം മന്ദം വീട്ടില്‍ വന്ന് പറഞ്ഞപ്പോഴാത്രേ 40 രൂപ ഞാന്‍ കൈപറ്റിയ വിവരം നമ്മുടെ മദര്‍ സുപ്പീരിയര്‍ അറിഞ്ഞത്.

സംഗതി ചീത്ത ഇമ്മിണി കേട്ടെങ്കിലും എന്താ? ആ സിനിമ കണ്ടില്ലായിരുന്നെങ്കില്‍ നഷ്ടായിപ്പോയേനെ.

എന്താ പൂനം ദാസ് ഗുപ്തയുടെ ഒരു ഭാവാഭിനയം. ഹോ! കപിലിനെ കാണുമ്പോള്‍ അവളാരിത്തിയുടെ ആ നോട്ടം!!! പെറ്റ തള്ള സഹിക്കുമോ?

എണീറ്റത്: 7 മണി
കെടന്നത്: 10:15