Tuesday, September 2, 2008

മെയ് 18, 1993

ഡ്രൈവിങ്ങ് ക്ലാസുണ്ടായിരുന്നു. ആറേശ്വരം വരെയോടിച്ചു. ഇപ്പോള്‍ ഏറെക്കുറെ വണ്ടി റോട്ടീന്ന് പുറത്തേക്ക് പോകുമ്പോള്‍, ആ തൊരപ്പന്‍ മാഷ്‘ഇദാരുടെ ഡേഷിലേക്കാ ഈ കൊണ്ടോണേ..?’എന്ന് ചോദിക്കാതെ തന്നെ സംഗതി മനസ്സിലാ‍വുന്നുണ്ട്.

നടപ്പുര പൊളിച്ച് മേയലായിരുന്നിന്ന്‍. കുണ്ടനി സുകുവേട്ടന്റെ അജന്ത ടൈത്സില്‍ നിന്ന് 100 ഓടും 10 മൂലോടും വാങ്ങി. കാലത്ത് ഓട്ടുകമ്പനിയിലേക്ക് ചോറ്റും പാത്രം പിടിച്ച് പഴയറോഡ് വഴി കൂട്ടം കൂട്ടമായി പോകുന്ന ലാവണ്യവതികളായ ചേച്ചിമാര്‍, തലയില്‍ ചുമ്മാടും വച്ച് ഓടും കൊണ്ട് പോകുമ്പോള്‍ എന്നെ നോക്കി പരിചയഭാവത്തില്‍ ചിരിച്ചു. ഞാനും. നിറം കുറവാണെങ്കിലും എന്താ അവരുടെയൊക്കെ ഒരു അംഗലാവണ്യം!

‘നടത്തത്തിന് സ്പീഡ് കൂട്ടാന്‍ ചെയ്യേണ്ട ഒരു പൊടിക്കൈ ഒരു മാഹാ അശ്ലീലം, ഓട് തലയില്‍ വച്ച് കൊടുക്കുന്ന ക്രൂരന്‍ എല്ലാവരോടുമായി പറഞ്ഞത് കേട്ട് മൊത്തം പൊട്ടിചിരിച്ച കൂട്ടത്തില്‍ ഞാനും ചിരിച്ചു.

ഓട്ടുകമ്പനി പണി ബോറിങ്ങാണെന്നാരാ പറഞ്ഞേ? ഒരിക്കലുമല്ല. പാര്‍ട്ട് ടൈം ജോലിക്ക് ഞാന്‍ തയ്യാര്‍.

പന്തല്ലൂക്കാരന്റെ കടയില്‍ നിന്ന് പാത്തി വാങ്ങി. 504 രൂപ.

കുട്ടിപ്പോളിന്റെ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അവന്റെ ബോധം പോയ സംഭവമാണിന്നത്തെ മെയിന്‍ ന്യൂസ്. കൊപ്രക്കളത്ത് വച്ചാണ് ഇടിനടന്നത്. കാലിന്റെ ചെറുവിരല്‍ പിരിഞ്ഞ് പോയി ത്രേ. അപ്പോള്‍ ബൈക്കിന്റെ പിറകിലുണ്ടായിരുന്ന ഷാജു, ശാന്തിയില്‍ കൊണ്ടുവന്നു. ഭാസ്കരന്‍ ഡോക്ടറെ കാണിച്ച്, സ്റ്റിച്ചിടണ റൂമില്‍ ഇരുത്തി മരുന്ന് വാങ്ങി ചെല്ലുമ്പോള്‍ പോളിനെ കാണാനില്ല. അവന്‍ മിസ്സിങ്ങ്.

നേഴ്സ്മാരോട് ചോദിച്ചപ്പോള്‍ അവര്‍ക്കാര്‍ക്കും അറിയില്ല. ഷാജു പോയതിന്റെ പിന്നക്കേ പോളും എണീറ്റ് പോയിത്രേ. എങ്ങട് പോയീന്ന് ഓര്‍ത്ത് ഷാജു ആശുപത്രി‍ മൊത്തം അരിച്ച് തപ്പിയിട്ടും കാണാതെ പുറത്ത് കടന്നപ്പോള്‍, തിലകേട്ടന്റെ കടയിലിരുന്ന് പുട്ടും കടലയും കഴിക്കണ്‌ന്ന്!

എന്ത്യേഡാ പിശാശേ നീ പറയാണ്ട് പോന്നേ ന്ന് ചോദിച്ചപ്പോള്‍ ക.മാന്ന് മിണ്ടാതെ പൂട്ടില്‍ മാത്രം കോണ്‍സെണ്ട്രേറ്റ് ചെയ്യുകയാണ് ത്രേ. പോളിന് യാതൊരു ഓര്‍മ്മയും ഇല്ല. ഏത് ബൈക്ക്? ഏത് ആശുപത്രി? എന്ത് സ്റ്റിച്ച്? എന്ന റോള്‍. എന്തായാലും കുഴപ്പായില്ല, ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആള്‍ ഓക്കെ ആയി.

വൈകിട്ട് ഞാന്‍ ഒറ്റക്ക് പോയി‘കുടുംബസമേതം‘ കണ്ടു. കിണ്ണന്‍ പടം. ‘നീലരാവിലിന്നു നിന്റെ താരഹാര..’ എന്തിറ്റാ പാട്ട്! മോനിഷയെ കണ്ടപ്പോള്‍ വിഷമം തോന്നി. നല്ലോരു കൊച്ചായിരുന്നു! എന്തോരം സന്തോഷായി, അടിപൊളിയായി, ആഢംബരത്തോടെ ജീവിക്കേണ്ടതായിരുന്നു? എല്ലാം പോയില്ലേ?

13 comments:

Siju | സിജു said...

കുടുംബസമേതം കുടുംബസമേതം പോകാതെ ഒറ്റക്കാക്കീത് മോനിഷേനെ കണ്ട് വെഷമിക്കാനാ ??

gokul said...

vishaletta nannayittundu...

ഏറനാടന്‍ said...

ഇവിടൊക്കെത്തന്നെ ഉണ്ടല്ലേ ദുര്‍ബലാ..ബലേഭേഷ്!

വി.ആര്‍. ഹരിപ്രസാദ്‌. said...

ഇഷ്ടായീീട്രാ...

കൊപ്രക്കളത്തിന്റെ പ്രിയപുത്രന്‍
ജോര്‍ജ്ജിന്റെ കൂര്‍ക്ക കഥ
ഇനിയും എഴുതപ്പെടാത്ത
പുരാണമായിരിക്കുന്നത്‌
ഓര്‍മ്മിപ്പിക്കുന്നു.

ഈ ഗണത്തില്‍പ്പെടുത്തി
ഒരു പെടപെടച്ചാമതി.
പ്രിന്റെടുത്ത്‌ ഓഫീസിന്റെ
നോട്ടീസ്‌ ബോര്‍ഡില്‍
ഒട്ടിക്കാനാണ്‌.
(പണിപോയാലും വേണ്ടില്ല).

വി.ആര്‍. ഹരിപ്രസാദ്‌. said...

:)

സൂര്യോദയം said...

വിശാല്‍ജീ.. സോറി.. ദുര്‍ബല്‍ ജീ.. ആ സ്പീഡ്‌ കൂട്ടുന്ന ട്രിക്ക്‌... അത്‌ യേത്‌? ;-)

ശ്രീനാഥ്‌ | അഹം said...

എന്തോരം സന്തോഷായി, അടിപൊളിയായി, ആഢംബരത്തോടെ ജീവിക്കേണ്ടതായിരുന്നു?

അഭയാര്‍ത്ഥി said...

കൃത്യമായ സമയം പറഞ്ഞതെങ്ങിനെയെന്ന ഇരിങ്ങാലക്കുട സെഷന്‍സ്‌ ജഡ്ജിയുടെ
ചോദ്യത്തിന്ന്‌ ആമ്പല്ലൂര്‍ വിസില്‍ ഡാഷിനല്ല വച്ചിരിക്കുന്നതെന്ന മറുപടിയും,
ഓട്ടുകമ്പനിയും, പുരമേയലും എല്ലാം എവിടെ?

അംഗലാവണ്യവും അംഗനമാരും ഇന്നും ബസ്സിലും,കൊടകര സെന്ററിലും
ധാരാളമുണ്ട്‌ വൈകുന്നേരങ്ങളില്‍.
എന്നാല്‍ നമ്മുടെ മുനയും മെനയും പൊയത്‌ മാത്രം വെളിപ്പെടുത്താനായി
അവര്‍ നമ്മളെ മൈന്റ്‌ ചെയ്യാതെ പോകുന്നു.

ബസ്റ്റാന്റ്‌ അയ്യ, മുരിയാട്‌ തങ്ക എന്നീ തറ ലെവലില്‍ തുടങ്ങി
മാനത്തോളമുയര്‍ന്ന്‌ പൊങ്ങിയ കലാതിലകം ആശയും കണ്ടാല്‍ ഒരു പുഞ്ചിരിയാല്‍
ഒരമ്പിളിക്കീറിട്ടെറിഞ്ഞ സന്ധ്യകളുമിന്നെവിടെ.

കാണെക്കാണെ വയസ്സാകുന്നു ഞങ്ങള്‍ക്കെന്നാല്‍
എന്നാലമ്മെ
പകരുകയല്ലെ

ശ്രീ said...

:)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കൊള്ളാം :)

ഇവിടേ ആൾ താമസമില്ലേ

salam said...

nice .....& .... simple

ശശിനാസ് said...

വേറെന്തു പറയാനാ ,, ഇന്നും ഈ മൊതലിനെ ആദ്യായിട്ട് നേരിട്ട് കാണുന്ന്നതായിട്ടു സ്വപ്നം കാണും , അതന്നെ ...

Alwin Kalathil said...

ഈ കൊപ്രക്കളം പണ്ടേ മേല്‍ പറഞ്ഞ പോലത്തെ അപകടങ്ങള്‍ക്ക് ഫെയ്മസ് ആണ്‌ന്നു തോന്നണു.
പണ്ട് എന്റെ കൂട്ടുകാരന്‍ മനോജ്‌ ഇതുപോലെ ബൈക്കില്‍ ഗുരുവായൂര്‍ക്ക് പോകവേ ഒരു ഓട്ടോറിക്ഷയുടെ മുഖ ഭാഗത്തിന്റെ ബലം ടെസ്റ്റ്‌ ചെയ്തു ബോധം പോയി,സ്വന്തം പേര് പോലും മറന്നു കൊടുങ്ങല്ലൂര് മെഡികെയര്‍ ആശൂത്രിയില്‍ കിടന്നതാണ്.പേര് ചോദിച്ചപ്പോള്‍ ആകെ കണ്ഫ്യൂഷന്‍ ആയ അവനെയും കൂട്ടുകാരായ ഞങ്ങളെയും നോക്കി അവിടത്തെ നഴ്സുമാര്‍ ചിരിച്ച ചിരി...