Saturday, September 6, 2008

കുമാരി മെയ് 20, 1993

ഇന്ന് പറപ്പൂര്‍ക്ക് പോയി.

കുളത്തൂര്‍ സ്റ്റോപ്പില്‍ ബസ് നിറുത്തി ഒരു മുക്കാല്‍ സെക്കന്റ് കഴിഞ്ഞേയുള്ളൂ, L ബോഡ് വച്ച ഒരു പുതുപുത്തന്‍ അമ്പാസഡര്‍ വന്ന് ആനയുടെ പിറകില്‍ ഒറ്റ പെട!.

പറവൂര്‍ ഭരതന്‍ പറയുമ്പോലെ ‘ഇത്ര നാളും അതിലേ പോയിട്ടും ഇതുവരെ’ ആ സ്റ്റോപ്പുള്ള കാര്യം കാറുകാരന്‍ കണ്ടിരിക്കില്ല. ഇടിയുടെ ആ ആച്ചലില്‍ ബസിലിരുന്ന മിക്കവരുടേം തലകള്‍ മുന്‍പോട്ട്പോയി, ഒരു മൈക്രോസെക്കന്റ് കൊണ്ട് തിരിച്ചുവന്നു സീറ്റുകമ്പിയില്‍ വന്നടിച്ചു . എല്ലാവരും തല തിരുമ്പിക്കോണ്ടാണ് എന്താ പറ്റിയേന്ന് തിരക്കിയത്.

എന്റെ അടുത്തിരുന്ന അമ്മാന്റെ തലയുടെ സൈഡിലാണ് കമ്പിയിടിച്ചത്. ചെവിയുടെ ഭാഗത്ത്. ‘മഴ ഒരു മാതിരി മാറിയ മട്ടാണല്ലേ?’ എന്ന് ചോദിച്ചതുകേട്ട് എന്നെ നോക്കിയപ്പോഴായിരുന്നു, അത്യാഹിതം സംഭവിച്ചത്. പാവത്തിന്റെ കണ്ണട താഴെ പോയി. പൊട്ടിയില്ല, ഭാഗ്യം! പൊട്ടിയെങ്കില്‍ നമ്മക്ക് ഒരു കുഞ്ഞു തെറിയെങ്കിലും കേട്ടേനെ!

ആക്സിഡന്റ് നടന്നാല്‍ കാണാന്‍ ചെല്ലാന്‍ എനിക്ക് ഭയങ്കര ഇന്ററസ്റ്റാണ്. ആള്‍ക്കാര്‍ക്ക് വല്ലതും പറ്റിയിട്ടുണ്ടെങ്കില്‍ സാധാരണ ഞാന്‍ അങ്ങിനെ ഇറങ്ങി നോക്കില്ല. സംഗതി പിന്നെ, ഒരാഴ്ചത്തെ വിശപ്പും ഉറക്കവും അതോടെ പോകും. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പമ്പിന്റെ മുന്‍പില്‍ കണ്ട ആക്സിഡന്റിന്റെ ഹാങ് ഓവര്‍ മാറി നോര്‍മ്മല്‍ ആവാന്‍ ശാന്തിയില്‍ പോയി ഡോക്ടറെ കാണേണ്ടി വന്നു. ഇപ്പഴും രാത്രി ആ ഭാഗത്തേക്ക് നോക്കുമ്പോള്‍, പേടിയാവും.

ബസില്‍ വച്ച് ഇത്തള്‍ ബാബുവിനെ കണ്ടു. ആമ്പല്ലൂര്‍ പേട്ടയിലുള്ള ഒരു ലോറിയില്‍ ഇപ്പോള്‍ കിളിയായി പോവുകയാണ്. ചേട്ടന്റെ വിശേഷങ്ങള്‍ ചോദിച്ചു. ബാബു, എന്റെ ചേട്ടന്റെ സോള്‍ ഗഡിയായിരുന്നു, ഗള്‍ഫില്‍ പോകും വരെ. പിന്നെ ബ്രേയ്ക്ക് ഡാന്‍സ് പഠിക്കാന്‍ പോയപ്പോള്‍ എന്റേം. സുകുവേട്ടന്റെ ഇത്തള്‍ കമ്പനിയിലായിരുന്നു ജോലി. കാണാന്‍ അത്ര സുന്ദരനൊന്നുമല്ല, പക്ഷെ നല്ല സ്വഭാവമാണ്. അതാണല്ലോ‍ അത്യാവശ്യവും. ബാബുവിന്റെ കയ്യില്‍ നിന്ന് ചെമ്പകപ്പൂവും ലാങ്കിപ്പൂവും വാങ്ങാന്‍ സ്കൂള്‍ കുട്ടികള്‍ ചെന്നിരുന്നു. കുട്ടികള്‍ക്ക് കൊടുക്കാന്‍ വേണ്ടി രാവിലെ ഏതെങ്കിലും വീട്ടില്‍ പോയി അത് പൊട്ടിച്ച് വക്കും. ആര്‍ക്കെങ്കിലും റോസപ്പൂ കൊടുത്തിരുന്നോ എന്നറിയില്ല!

സ്‌നേഹം മൂത്ത് വെള്ളിക്കുളങ്ങരേന്ന് വല്യ കരി ചാക്കും തലയില്‍ വച്ച് വരുന്ന പെണ്ണുങ്ങള്‍ ഇത്തള്‍ ബാബുവിന്‌ മുണ്ടിന്റെ മടിയില്‍ പൊതിഞ്ഞ് വച്ച് ഉഴുന്നുവടയും പരിപ്പുവടയും കൊണ്ടു കൊടുത്തിരുന്നൂത്രേ. ചിലപ്പോള്‍ സത്യമായിരിക്കണം.

ഇത്തള്‍ വാങ്ങാന്‍ വന്ന ഒരാളുടെ ലൂണ മോപ്പഡ് തള്ളി സ്റ്റാര്‍ട്ടാക്കാന്‍ സഹായിച്ചിട്ട്, സാധനം പെട്ടെന്ന് സ്റ്റാര്‍ട്ടായപ്പോള്‍ ബ്രേയ്ക്ക് പിടിക്കാനറിയാതെ കള്ള് ഷാപ്പിന്റെ കയറ്റം വരെ ലൂണയും കൊണ്ട് കൂടെയോടിയ കഥയും ബാബുവിനെ പറ്റിയുണ്ട്.

പറപ്പൂര്‍ ഗംഗാധരന്‍ ചേട്ടന്‍ ഗള്‍ഫില്‍ നിന്ന് വന്നിരുന്നു. അളിയന്റെ അനിയനാണ്. ചേട്ടന്‍ കത്തും ഡ്രാഫ്റ്റും കൊടുത്തയച്ചിട്ടുണ്ടായിരുന്നു. ചേട്ടനെ ബഹറിനിലേക്ക് കൊണ്ടുപോയത് അവരായിട്ടാണ്. അവര്‍ക്ക് ഭയങ്കര സെറ്റപ്പാണ്. കമ്പ്ലീറ്റ് ഗള്‍ഫുകാരല്ലേ? അതുകൊണ്ടൊക്കെ തന്നെ ഭയങ്കര വിധേയത്വമാണ്‌ എനിക്ക് അവരോട്. അവരെ അഭിമുഖീകരിക്കാന്‍ ഒരു മടിയാണ്. അതിന്റെ ആവശ്യമൊന്നുമില്ല, അവരെന്നോട് വല്യ കാര്യത്തിലേ സംസാരിക്കാറുള്ളൂ...എങ്കിലും. എയര്‍പ്പോര്‍ട്ടില്‍ നിന്ന് അവരുടെ വീട്ടിലേക്ക് പോകും വഴിയാണ് നമ്മുടെ വീട് എന്നതിനാല്‍, മിക്കപ്പോഴും വീട്ടില്‍ കയറിയിട്ടേ അവരൊക്കെ പോകു. വീടിന്റെ പടിക്കല്‍ അവരുടെ കാറ് കാണുമ്പോള്‍ ഒരു നെഞ്ചരിപ്പാണ്. പരമാവധി ഞാന്‍ അവര്‍ പോയിട്ടേ വീട്ടില്‍ ചെല്ലൂ.

ചേട്ടന്റെ വിശേഷങ്ങള്‍ കൂടുതല്‍ ചോദിക്കാനായി അമ്മ എന്നെ അവിടേക്ക് നിര്‍ബന്ധിച്ച് വിടും. അവിടെ തൃശ്ശൂര്‍ മാര്‍ക്കറ്റില്‍ ഏറ്റവും വിലയുള്ള മീനും മറ്റുമാവും അവിടത്തെ കറികള്‍. അവരുടെ കൂടെയിരുന്ന് കഴിക്കുമ്പോള്‍ എരുവും പുളിയും രുചിയുമൊന്നും തോന്നില്ല. ശബ്ദമുണ്ടാക്കാതെ, പതുക്കെ എടുത്ത് കഴിക്കണം. എനിക്കത് പറ്റായ അല്ല, പക്ഷെ ഒരു സാറ്റിസ്ഫാക്ഷന്‍ കിട്ടില്ല.

നമുക്ക് ഇമ്മഡെ വീട്ടില് അടുക്കളയില്‍ മുട്ടിപ്പലയിരുന്നു, വടക്കേ വാതില്‍ തുറന്നിട്ട് ആ കാറ്റും കൊണ്ട്, ചാളക്കൂട്ടാനെങ്കില്‍ അത്, പയറൂട്ടാനെങ്കില്‍ അതും ചോറും മോരും കൊല്ലങ്ങളായി കഴിക്കണ എന്റെ സ്ലീല്‍ പാത്രത്തില്‍, ഒരു സ്റ്റീല്‍ കപ്പ് വെള്ളവും കുടിച്ച്, ഒറ്റക്കിരുന്ന് കഴിക്കണതിലും വലിയ ഒരു സാറ്റിസ്ഫാക്ഷന്‍ വേറേ ഒന്നുമില്ല.

അഞ്ചുമണിയായി തിരിച്ചെത്തിയപ്പോള്‍. ജിമ്മിന് പോയി. കൊടകര പള്ളിപ്പെരുന്നാളിന് പട്ടു കുടയും ചെര്‍ളക്കൂടും ഏല്പിക്കാന്‍ പേരാമ്പ്ര പള്ളീല്‍ക്ക് പോയപ്പോള്‍ പോലീസ് പിടിച്ച്, സ്റ്റേഷനിലേക്ക് കൊണ്ടുപോയി പെടച്ച കഥ വാസുവും ജേക്കബും പറഞ്ഞു. ഒരുപാട് ചിരിച്ചു.

Wednesday, September 3, 2008

മിസ്. മെയ് 19, 1993

കാലത്ത് നാലരക്കെണീറ്റു. ഭയങ്കര മഴയായിരുന്നു!

ഒന്ന് ഒന്നിന് പോയി വീണ്ടും കിടക്കാം എന്ന ന്യായമായ ആഗ്രഹത്തോടെയാണ് എണീറ്റത്. പക്ഷെ, മഴയത്ത് എങ്ങിനെ പുറത്തിറങ്ങും? സണ്‍ഷേഡിനോട് ചേര്‍ന്ന് നിന്നാല്‍ ബോഡിയുടെ ഒരു സൈഡേ കാറ്റടിയില്‍ നനയൂ. പക്ഷെ, ടി കാര്യത്തിന് നില്‍ക്കുമ്പോള്‍ കാലിലേക്ക് ചാറ്റടിയില്‍ മണ്ണും വെള്ളവും തെറിക്കുന്നത് കൊതുകടിക്കുമ്പോലെ ഒരു മഹാ ഇറിറ്റേറ്റിങ്ങ് ഫീലിങ്ങാണ്. അതുമല്ല, കാലില്‍ ചെളിയായാല്‍ പിന്നെ കിടക്കയിലും തറയിലും മൊത്തം അഴുക്കാവും.

സംഭവം ഒരു രണ്ട് മണിക്കൂറ് കണ്ട്രോള്‍ ചെയ്യാന്‍ പറ്റുമോ എന്നൊന്നാലോചിച്ചു. ഇല്ല, മഴക്കാലത്തെ മുല്ലപ്പെരിയാറ് പോലെയായിരിക്കുകയാണ്. അങ്ങിനെ വൈഡ് ഗ്രേറ്റര്‍ ദാന്‍ സൈന്‍ പോലെ ആ പൊസിഷനില്‍ സിറ്റൌട്ടില്‍ നിന്ന്, വീണ്ടും!

കാണുന്നവര്‍ക്കെന്തറിയാം? സംഗതി റിസ്കാ. കാല്‍ക്കുലേഷനില്‍ ചെറിയ ഒരു പാളിച്ച വന്നാല്‍ സിറ്റൌട്ടും തിണ്ണയും കൊളമാണ്. കൊളം. കണ്ണും മനസ്സും ഏകാഗ്രമായിരിക്കേണ്ട മറ്റൊരു പ്രകൃയ. വീട്ടുകാര്‍ എണീക്കും മുന്‍പേ കാലത്ത് സിറ്റൌട്ട് വെള്ളമൊഴിച്ച് കഴുകുക എന്നൊക്കെ വച്ചാല്‍ തറവാട്ടുകാര്, ഫസ്റ്റ് ക്ലാസ് ചോന്മാക്ക് പറഞ്ഞിട്ടുള്ള പണിയാണോ??

മഴയും ഇരുട്ടും പണ്ടത്തേ പോലെ പേടിപ്പിക്കുന്നില്ല ഇപ്പോള്‍. ആരും കാണാതെ, ആരേയും കാണാതെ, ആരോടും മിണ്ടാതെ ഇരിക്കാനൊക്കെ ഇഷ്ടമായി തുടങ്ങി. എന്റെ കുഞ്ഞിമുറിയിലെ കിടക്കയില്‍ കാലുകള്‍ ജനല്‍ കമ്പിയിലേക്ക് കയറ്റി വച്ച് കിടക്കുന്ന കിടപ്പാണ് ഏറ്റവും സുഖകരമായ കിടപ്പ്. കാലുകള്‍ ഉയര്‍ന്നിരുന്നാല്‍ തലച്ചോറിലേക്കുള്ള

രക്തപ്രവാഹം കൂടി പെട്ടെന്ന് ഉറക്കം വരുമെന്ന് വായിച്ചതില്‍ പിന്നെ എന്നും ഈ കിടപ്പാണ്.

എട്ടുമണിയായി എണീറ്റപ്പോള്‍. ഇന്നും അമ്മ ഗോതമ്പടയുണ്ടാക്കി. എനിക്കതിഷ്ടമല്ല, പക്ഷെ അച്ഛന് ഗോതമ്പടയില്‍ ആരോ കൈവിഷം കൊടുത്തിട്ടുണ്ട് .

കാലത്ത് നൂലപ്പോം മൊട്ടക്കറിയുമാണ് ഇഷടം. അല്ലെങ്കില്‍ പുട്ടും കടലയും. ഇഡ്ഡലിയും ദോശയും എന്നും എന്റെ വീക്ക്നെസുമാണ്. പണി എളുപ്പം നോക്കിയാവും, എന്നും പുട്ടാണ്, അല്ലെങ്കില്‍ ഗോതമ്പട.

മഴ കാരണം, പന്ത്രണ്ടരക്കാണിന്ന് ഡ്രൈവിങ്ങിന് പോയത്. സൈക്കിള്‍ പുറത്ത് വച്ചോണ്ട് ഡൈനാമോയില്‍ വെള്ളം കയറി. സീറ്റ് നനഞ്ഞോണ്ട്, പ്ലാസ്റ്റിക് കവര്‍ ഇട്ട് ഒരു കൈ കൊണ്ട് കൊട പിടിച്ച് ചവിട്ടി പോയി.

വാച്ചിന്റെ ബാറ്ററി മാറ്റാന്‍ പോയപ്പോള്‍ അവിടെ വച്ച്, സരികയേം ശ്രീദേവിയേം കണ്ടു. വിക്ടോറിയയിലെ ജൂനിയറ് ആര്‍ട്ടിസ്റ്റുകളാണ്. ഞാന്‍ പെങ്ങന്മാരെ പോലെ കരുതുന്ന ടീമാണ്. ആക്വചലി വിക്റ്റോറിയയില്‍ എനിക്ക് മൊത്തം നാല് പേരെയേ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്ന് തോന്നിയിട്ടുള്ളൂ. ഉള്ളതില്‍ ഏറ്റവും ടോപ്പിനോട്, “കുറച്ചും കൂടി തടി വച്ചില്ലെങ്കില്‍, എന്റെ വീട്ടുകാര്‍ സമ്മതിക്കില്ലാന്ന്“ പറഞ്ഞിരുന്നു. അതിനവള്‍, “ചോന്മാര്‍ക്ക് എന്നെ കൊടുക്കില്ല, ഒറിജിനല്‍ നായന്മാര്‍ക്ക് മാത്രമേ കൊടുക്കൂ“ എന്നാണ് പറഞ്ഞതെന്നാ അന്ന് സുമതി പറഞ്ഞത്.

ബാക്കിയുള്ളതില്‍ ഒന്ന് പെന്തക്കോസ്ത, പിന്നെ, ഒരു ക്രിസ്ത്യാനി, ഒരെണ്ണം ചോത്തി ക്ടാവാ. പെന്തക്കോസ്ത ആയത് നമുക്കൊരു ഇഷ്യു അല്ല, ബട്ട്, അവള്‍ക്ക് എന്നേലും ഒരു വയസ്സ് മൂപ്പ് കൂടുതലാണ്. അക്രമായി പോയി! പനമ്പിള്ളി കോളേജില്‍ ഹാള്‍ട്ടിക്കറ്റ് വാങ്ങാന്‍ പോയപ്പോള്‍, മഴയത്ത് കുടയില്‍ ഞാനും വന്നോട്ടേ എന്ന വെറും ചൊദ്യത്തിന് എല്ലാവരുടേം മുന്‍പില്‍ വച്ച് ‘എന്നാ വാ’ എന്ന് വിളിച്ചതും, ഞങ്ങളങ്ങിനെ ഒരു കുടക്കീഴില്‍ പോയത് എങ്ങിനെ ഞാന്‍ മറക്കും?? അതിന്റെ ഉപകാരസ്മരണക്കായിരുന്നു, എലൈറ്റില്‍ കിടന്നിരുന്ന അവളുടെ ആങ്ങളയെ കാണാന്‍ ഞാന്‍ പോയത്. അവിടന്ന് ഒരുമിച്ച് തിരിച്ച് പോന്നത് എങ്ങിനെ മറക്കും?

കൃസ്ത്യാനി ക്ടാവിന്റെ കുടുമ്മത്ത് അഞ്ചിന്റെ പൈസക്ക് കൂറാടില്ല. കാര്‍ന്നോര്‍ യൂ. ടി. ആയി കള്ളും കുടിച്ച് നടക്കുകയാണ്. ഒരു ഗതിയും പരഗതിയും ഇല്ല. പക്ഷെ, ക്ടാവ് തെളി ക്ടാവാണ്. പിന്നെ, ചോത്തിക്ടാവ് ഭയങ്കര കാശുള്ള വീട്ടിലെയാ... പോലീസോ മറ്റോ ആണ് കാര്‍ന്നോര്. നമ്മള്‍ അഭ്യര്‍ത്ഥനയും കൊണ്ട് ചെന്നാല്‍ അവരുടെ വീട്ടുകാര്‍ പുളിവിറകും കൊണ്ട് ജീപ്പില്‍ വന്നിറങ്ങും! പിന്നെ, അത്രേം റിസ്ക് എടുക്കാനുള്ള എടുപ്പൊന്നും അവള്‍ക്കില്ലേനും. തിരുവാതിര കളിയുടെ അന്ന് കണ്ടല്ലോ സാരിയുടുത്തുള്ള ലുക്ക്!

ഇന്ന് ഒരു പിക്കാസ് വാങ്ങി. 75 രൂപ തായക്കും 20 രൂപ പിടിക്കുമായി.

വൈകീട്ട് ജിമ്മിന് പോയി. ജിനുവും വന്നിരുന്നു. ഗിരിജേല് ഉഗ്രനൊരു പടം വന്നിട്ടുണ്ടെന്ന് പറഞ്ഞു.

എണീറ്റത്: 8
കിടന്ന്: 8:40

Tuesday, September 2, 2008

മെയ് 18, 1993

ഡ്രൈവിങ്ങ് ക്ലാസുണ്ടായിരുന്നു. ആറേശ്വരം വരെയോടിച്ചു. ഇപ്പോള്‍ ഏറെക്കുറെ വണ്ടി റോട്ടീന്ന് പുറത്തേക്ക് പോകുമ്പോള്‍, ആ തൊരപ്പന്‍ മാഷ്‘ഇദാരുടെ ഡേഷിലേക്കാ ഈ കൊണ്ടോണേ..?’എന്ന് ചോദിക്കാതെ തന്നെ സംഗതി മനസ്സിലാ‍വുന്നുണ്ട്.

നടപ്പുര പൊളിച്ച് മേയലായിരുന്നിന്ന്‍. കുണ്ടനി സുകുവേട്ടന്റെ അജന്ത ടൈത്സില്‍ നിന്ന് 100 ഓടും 10 മൂലോടും വാങ്ങി. കാലത്ത് ഓട്ടുകമ്പനിയിലേക്ക് ചോറ്റും പാത്രം പിടിച്ച് പഴയറോഡ് വഴി കൂട്ടം കൂട്ടമായി പോകുന്ന ലാവണ്യവതികളായ ചേച്ചിമാര്‍, തലയില്‍ ചുമ്മാടും വച്ച് ഓടും കൊണ്ട് പോകുമ്പോള്‍ എന്നെ നോക്കി പരിചയഭാവത്തില്‍ ചിരിച്ചു. ഞാനും. നിറം കുറവാണെങ്കിലും എന്താ അവരുടെയൊക്കെ ഒരു അംഗലാവണ്യം!

‘നടത്തത്തിന് സ്പീഡ് കൂട്ടാന്‍ ചെയ്യേണ്ട ഒരു പൊടിക്കൈ ഒരു മാഹാ അശ്ലീലം, ഓട് തലയില്‍ വച്ച് കൊടുക്കുന്ന ക്രൂരന്‍ എല്ലാവരോടുമായി പറഞ്ഞത് കേട്ട് മൊത്തം പൊട്ടിചിരിച്ച കൂട്ടത്തില്‍ ഞാനും ചിരിച്ചു.

ഓട്ടുകമ്പനി പണി ബോറിങ്ങാണെന്നാരാ പറഞ്ഞേ? ഒരിക്കലുമല്ല. പാര്‍ട്ട് ടൈം ജോലിക്ക് ഞാന്‍ തയ്യാര്‍.

പന്തല്ലൂക്കാരന്റെ കടയില്‍ നിന്ന് പാത്തി വാങ്ങി. 504 രൂപ.

കുട്ടിപ്പോളിന്റെ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അവന്റെ ബോധം പോയ സംഭവമാണിന്നത്തെ മെയിന്‍ ന്യൂസ്. കൊപ്രക്കളത്ത് വച്ചാണ് ഇടിനടന്നത്. കാലിന്റെ ചെറുവിരല്‍ പിരിഞ്ഞ് പോയി ത്രേ. അപ്പോള്‍ ബൈക്കിന്റെ പിറകിലുണ്ടായിരുന്ന ഷാജു, ശാന്തിയില്‍ കൊണ്ടുവന്നു. ഭാസ്കരന്‍ ഡോക്ടറെ കാണിച്ച്, സ്റ്റിച്ചിടണ റൂമില്‍ ഇരുത്തി മരുന്ന് വാങ്ങി ചെല്ലുമ്പോള്‍ പോളിനെ കാണാനില്ല. അവന്‍ മിസ്സിങ്ങ്.

നേഴ്സ്മാരോട് ചോദിച്ചപ്പോള്‍ അവര്‍ക്കാര്‍ക്കും അറിയില്ല. ഷാജു പോയതിന്റെ പിന്നക്കേ പോളും എണീറ്റ് പോയിത്രേ. എങ്ങട് പോയീന്ന് ഓര്‍ത്ത് ഷാജു ആശുപത്രി‍ മൊത്തം അരിച്ച് തപ്പിയിട്ടും കാണാതെ പുറത്ത് കടന്നപ്പോള്‍, തിലകേട്ടന്റെ കടയിലിരുന്ന് പുട്ടും കടലയും കഴിക്കണ്‌ന്ന്!

എന്ത്യേഡാ പിശാശേ നീ പറയാണ്ട് പോന്നേ ന്ന് ചോദിച്ചപ്പോള്‍ ക.മാന്ന് മിണ്ടാതെ പൂട്ടില്‍ മാത്രം കോണ്‍സെണ്ട്രേറ്റ് ചെയ്യുകയാണ് ത്രേ. പോളിന് യാതൊരു ഓര്‍മ്മയും ഇല്ല. ഏത് ബൈക്ക്? ഏത് ആശുപത്രി? എന്ത് സ്റ്റിച്ച്? എന്ന റോള്‍. എന്തായാലും കുഴപ്പായില്ല, ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആള്‍ ഓക്കെ ആയി.

വൈകിട്ട് ഞാന്‍ ഒറ്റക്ക് പോയി‘കുടുംബസമേതം‘ കണ്ടു. കിണ്ണന്‍ പടം. ‘നീലരാവിലിന്നു നിന്റെ താരഹാര..’ എന്തിറ്റാ പാട്ട്! മോനിഷയെ കണ്ടപ്പോള്‍ വിഷമം തോന്നി. നല്ലോരു കൊച്ചായിരുന്നു! എന്തോരം സന്തോഷായി, അടിപൊളിയായി, ആഢംബരത്തോടെ ജീവിക്കേണ്ടതായിരുന്നു? എല്ലാം പോയില്ലേ?

Monday, September 1, 2008

മെയ് 17, 1993

ഡ്രൈവിങ്ങ് ക്ലാസിന് പോയി. അത് മുടങ്ങാതെ നടക്കുന്നുണ്ട്. ഇന്ന് പച്ച ഷര്‍ട്ടിട്ടാണ് പോയത്. ഭവാനി ചേച്ചിയുടെ ഭര്‍ത്താവ് ലോഹിച്ചേട്ടന്‍ ദുബായ്ന്ന് വന്നപ്പോള്‍ തന്നത്. എനിക്ക് ഒരു ഷര്‍ട്ടും ഒരു പുള്ളിമുണ്ടും തന്നു. ആളല്ലെങ്കിലും ഒരു തങ്കപ്പെട്ട മനുഷ്യനാണ്.

ഇന്ന് വീട്ടിലേക്ക് കുറച്ച് ബേക്കറി ഐറ്റംസ് വാങ്ങി. ഇന്ന് സേമിയ പായസവും വച്ചു. ഒരു കുന്ന് ഏലക്കായ പൊടിച്ചിട്ടിട്ട് ഭയങ്കര കുത്തായിരുന്നു. അമ്മ പായസണ്ടാക്ക്യാ അല്ലെങ്കിലും ഒരു എയിമാവില്ല്ല. എനിക്കല്ലെങ്കിലും സേമിയ ഐസിലെ സേമിയ ഒഴിച്ച് വേറൊരു സേമിയയും ഇഷ്ടല്ല.

വീട്ടുകാര്‍ എല്ലാവരും, ദ്വാരകയില്‍ ഫസ്റ്റ് ഷോക്ക് ‘കുടുംബസമേതം‘ കാണാന്‍ പോയി. ആ ഗ്യാപ്പിന് ഈക്കെയും മാത്തനും മാമ്പ്ര ഷാജുവും കൂടി വീട്ടില്‍ ഇംഗ്ലീഷ് സിനിമ എടുത്ത് കണ്ടു.

ഇന്ന് ഡോളി ചേച്ചീടെ കിണറ്റില്‍ ഒരു കോഴി ചാടി. ഒരു പൂവന്‍ കോഴി. ചോറും അരിമണിയുമിട്ട് ഒരു കൊട്ട കെട്ടിയിറക്കി, മുകളീന്ന് ‘നൂറു കൂട്ടം പണിയുള്ളതാ എനിക്ക്. മര്യാദക്ക് കേറ് കോഴി... ഒന്ന് കേറ് കോഴി’ എന്ന് ഡോളിച്ചേച്ചി വിളിച്ച് കൂവുന്നത് കുറേ നേരം കേട്ടിരുന്നു.

ഡ്രൈവിങ്ങിന് പോയപ്പോള്‍; “ഡോളിയേച്ച്യേ... നിങ്ങടെ ഒരു പെടക്കാ‍ഴിയെ ഒരു കൊട്ടയില്‍ കെട്ടിയിട്ട് അങ്ങ് താഴെക്കിറക്ക്. അപ്പോള്‍ ചാത്തന്‍ തനിയെ ചാടി കൊട്ടയില്‍ കയറിക്കോളും!“ എന്ന എന്റെ വക ഒരു ഐഡിയ പറഞ്ഞുകൊടുത്തിരുന്നു. വൈകുന്നേരമായപ്പോള്‍ തെങ്ങ് കയറണ അരവ്യേട്ടന്‍ വന്ന് കിണറ്റില്‍ ഇറങ്ങി കോഴിയെ കയറ്റി.

കോഴിക്കൂട്ടില്‍ ഒരു ആഘോഷം നടന്നിരിക്കും!

എണീറ്റത്: 6 മണിക്ക്
കിടന്നത്: 11 മണിക്ക്
ചിലവ്: 15 രൂപ

മെയ് കുട്ടി 16, 1993

കാലത്ത് കുറേ പഴുത്ത ചക്ക തിന്നു. ആനന്ദപുരത്ത് ചക്കകള്‍ക്ക് വീട്ടിലേതിനേലും മധുരമാണ്. തേന്‍ വരിക്ക എന്നാല്‍ റിയല്‍ തേന്‍ വരിക്ക തന്നെ. അമ്മ ആനന്ദപുരത്തുനിന്ന് എക്സ്പോര്‍ട്ട് ചെയ്ത് വീടിന്റെ നാലെതക്കലും ചര്‍ക്കേപര്‍ക്ക പ്ലാവും മാവും കശുമാവും വച്ചിട്ടുണ്ട്. മാവും കശുമാവും കാച്ചിട്ടില്ല. പക്ഷെ, പ്ലാവ് 3 എണ്ണം കാച്ചു. പക്ഷെ, മധുരം പോരാ. ഒരു ജാതി ഞണുഞണുപ്പാണ്.

ഇതൊക്കെ നടാന്‍ കുഴി കുത്തികൊടുക്കുന്ന എന്നോട് അമ്മ പറയും.

‘ഡാ ഇതിന്റെ മാങ്ങേം ചക്കേം ഒക്കെ തിന്നുമ്പോള്‍ നിന്റെ ക്ടാങ്ങളോട് പറയണം ട്ടാ. എന്റെ അമ്മ നിങ്ങള്‍ക്ക് വേണ്ടി വച്ചതാണെന്ന്!’

‘എനിക്കൊഴിവില്ല. അമ്മ തന്നെ പറഞ്ഞാല്‍ മതി!’ എന്ന് ഞാനും പറയും.

ആനന്ദരത്തെ ചക്ക; കൂട്ടാന്‍ വക്കാനും ഉപ്പേരി വറക്കാനും പഴുത്താലും സൂപ്പറാണ്. പണ്ട് രക്ഷസിരുന്ന കിണറ് നികത്തി വച്ച പ്ലാവിലെ ചക്കകളാണ് ഏറ്റവും ടോപ്പ്. തറവാട് കുഞ്ഞമ്മാന് കിട്ടിയതുകൊണ്ട്, അവരോടാണ് എന്നും ഇഷ്ടം. വല്യമ്മാന്റെം ചെറിയമ്മാന്റെം വീട്ടില്‍ ഇന്നുവരെ നിന്നിട്ടില്ല. അതിന് ഇടക്ക് പരാതിയും പറയും. ആനന്ദരത്തെ ചേട്ടന്മാരേലും അവര്‍ കെട്ടിക്കൊണ്ടുവന്ന ചേച്ചിമാരോടായിരുന്നു കൂടുതല്‍ സ്നേഹം. എന്റെ മഹാഭാഗ്യമായി, അവരെക്കെല്ലാം എന്റെ അതേ പ്രായത്തില്‍ ആങ്ങളമാരുമുണ്ട്.

ഞാന്‍ ഒരു ലോഡ് കഥയുമായാണ് എന്നും ചെല്ലുക. എന്നിട്ട് കൊപ്രകുത്തുമ്പോഴും പയറ് പൊട്ടിക്കുമ്പോഴുമെല്ലാം അവരോട് കഥ പറയലാണ് മെയിന്‍ പരിപാടി. കോളേജ് ലൈന്‍ കഥകളാണ് അന്ന് ഏറ്റവും കൂടുതല്‍ ഓടുക. അമ്മ ചെല്ലുന്നതും അവര്‍ക്ക് ഭയങ്കര ഇഷ്ടാണെന്ന് പറയും. അമ്മയും കഥക്ക് മോശല്ലേ!!

ആനന്ദരത്തെ അമ്മാന് ആരേയും വിലവക്കാത്ത പ്രകൃതമാണ്. സൌമ്യമായി സംസാരിക്കാനേ അറിയില്ല. പക്ഷെ, അമ്മയെ ഭയങ്കര സ്നേഹമായിരുന്നു, ശരിക്കും റെസ്പെക്റ്റ് ചെയ്തിരുന്നു.
പണ്ട് അമ്മേടെ കല്യാണം കഴിയണേനും മുന്‍പ്, പാടത്ത് കൊയ്യാന്‍ പോയപ്പോള്‍ കണക്കന്മാരുടെ കല്യാണം കാണാന്‍ കൊയ്ത്ത് നിര്‍ത്തി പോയതിന് മെതിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മാന്‍ തൃശ്ശൂര്‍ത്തെ കുഞ്ഞമ്മേന്യും മൂത്രത്തിക്കരത്തെ വല്യമ്മേനേം ചീത്തപറഞ്ഞപ്പോള്‍

“കുറെ നേരായല്ലോ?? എന്തിറ്റ് തേങ്ങ്യാ ഇപ്പോ ഇവിടെ ഇണ്ടായേ?? കൊയ്ത് മുടങ്ങിയൊന്നുല്ല്യല്ലോ??” എന്ന് ചോദിച്ചേന്, അമ്മാന്‍ വന്ന് അമ്മയുടെ ചെകിടത്തടിച്ചെന്നു, ആ അടിയില്‍ അമ്മയുടെ കല്ല് കമ്മല്‍ തെറിച്ച് പോയെന്നും പറഞ്ഞിട്ടുണ്ട്.

അടികൊണ്ടിട്ടും അവിടെ നിന്ന് മെതിച്ച് നിന്ന അമ്മേനെ, വീണ്ടും അടിക്കാന്‍ ചെന്നപ്പോള്‍

“വേണ്ട്രാ മാധവാ... വേണ്ട്രാ...“ ന്ന് പറഞ്ഞ് അമ്മാമ്മയും അച്ചാച്ഛനും വല്ല്യമ്മയും കൂടി പിടിച്ചെന്നും.... അത് കേട്ട് അമ്മ;

“ആ രോമത്തിനെ അങ്ങ് വിട്....അവന്‍ എന്നെ കൊല്ലാണെങ്കില്‍ കൊല്ലട്ടേ...” എന്ന് പറഞ്ഞെന്നും; കൊയ്ത് കാരുടേം പണികാരുടേം മുന്‍പില്‍ വച്ച് അങ്ങിനെ ഇന്‍സള്‍ട്ട് ചെയ്തതിന് പോത്തിനെ അടിക്കുന്ന കോലുകൊണ്ട് അമ്മയെ കുറെ തല്ലിയെന്നും പറഞ്ഞിട്ടുണ്ട്, അമ്മ. അത് കേട്ട അന്ന് അമ്മാവനെ പന്നിപ്പടക്കം വച്ച് കൊല്ലണമെന്നും എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ, പന്നിപ്പടക്കം കിട്ടാത്തതുകൊണ്ട് നടന്നില്ല.

പക്ഷെ, കല്യാണം കഴിഞ്ഞ് പോയപ്പോള്‍ ആഴ്ചയിലൊരിക്കലെങ്കിലും അമ്മാന്‍ വന്ന് അമ്മയെ കണ്ടിരുന്നു. അത്രക്കും സ്നേഹമായിരുന്നു. അവരുടെ വീട്ടില്‍ എന്താവശ്യം ഉണ്ടെങ്കിലും ‘മുകാമി’ വരണം എന്നും, അവള്‍ക്കേ വകതിരുവുള്ളൂ എന്നും അമ്മാന്‍ പറയും. ഞാനും വലുതാവും വരെ അമ്മയുടെ പേര്‍ മുകാമി ന്നായിരുന്നു എന്നാണ് വിചാരിച്ചത്. പിന്നെയാണ്, മൂകാംബിക ആണെന്ന് മനസ്സിലായത്.

രാവിലെ തൈക്കാരുടെ പറമ്പിന്റെ അടുത്തുള്ള പറമ്പ് വാങ്ങിയത് കാണാന്‍ അമ്മാവന്റെ കൂടെ പോയി. അമ്മാവന്റെ പറമ്പ് ഭാഗം വച്ചപ്പോള്‍ ചില ചേട്ടന്മാര്‍ക്ക് ചിലര്‍ക്ക് കൂടുതല്‍ കൊടുത്തെന്ന “വയര്‍ വീര്‍ക്കല്‍“ ഉണ്ടായതായി പറഞ്ഞു. ഞാന്‍ ഒന്നും പറഞ്ഞില്ല. ഈ വക ഐറ്റംസില്‍ ഒന്നും മിണ്ടാതിരിക്കലാ ബെറ്റര്‍.

വൈകീട്ട് വീട്ടില്‍ പോയി. മോഹന്‍ലാല്‍ ദുബായ് പ്രോഗ്രാം കാസറ്റ് കണ്ടു.